സഹോദരന്മാർക്ക് ആർക്കും എന്നെ വേണ്ട, അമ്മ മരിച്ചിരുന്നേൽ ഞാൻ ആത്മഹത്യ ചെയ്തേനെ- സലിം കുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. നിരവധി ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യത്തിലൂടെ തിളങ്ങിയ അദ്ദേഹം ഹാസ്യം മാത്രമല്ല ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമെന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച സങ്കടകരമായ ഒരു സംഭവത്തെ കുറിച്ച്‌ സംസാരിക്കുകയാണ് സലിം കുമാർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സലിം കുമാർ തന്റെ ജീവിതത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്.

എന്റെ കുട്ടിക്കാലത്ത് അമ്മക്ക് രണ്ട് സ്വർണമാലയുണ്ടായിരുന്നു. കാലാകാലവും അമ്മയ്ക്ക് തന്നെയാണ് ആ മാലയെന്നാണ് ഞാൻ കരുതിയത്. എന്നാൽ പെൺമക്കൾക്ക് കൊടുക്കാനായി കഷ്ടപ്പെട്ട് സ്വരൂപിച്ചതായിരുന്നു ആ മാലകൾ. മൂത്ത പെങ്ങളുടെ കല്യാണത്തിന് രണ്ട് മാലയും അമ്മയുടെ കഴുത്തിൽ നിന്നും അപ്രത്യക്ഷമായി. അമ്മയുടെ കഴുത്തിൽ മാല ഇല്ലാതായപ്പോൾ എനിക്ക് വലിയ സങ്കടമായി. പിന്നീട് ഞങ്ങൾ ഒരുമിച്ചിരുന്ന് ചോറ് തിന്നുന്ന സമയത്തൊക്കെ ഞാൻ പറയും ജോലിക്കാരനായാൽ അമ്മക്ക് ഞാൻ മാല വാങ്ങിത്തരുമെന്ന്. വാങ്ങിച്ച്‌ തന്നില്ലെങ്കിലും അങ്ങനെ പറയുകയെങ്കിലും ചെയ്തല്ലോയെന്ന് അമ്മയും പറയും. എന്ന് ജോലിക്കാരനാകുന്നോ അന്ന് അമ്മക്ക് ഒരു മാല വാങ്ങണം എന്നുള്ളത് എന്റെ വാശിയായി.

വളർന്ന് വലുതായെങ്കിലും എനിക്ക് കൃത്യമായ വരുമാനമുള്ള ജോലിയൊന്നും ഉണ്ടായിരുന്നില്ല. മിമിക്രിക്കാരൻ എങ്ങനെയാണ് ഒരു സ്വർണമാലയൊക്കെ വാങ്ങിക്കൊടുക്കുക. അങ്ങനെ വിവാഹം കഴിഞ്ഞപ്പോൾ ഞാൻ ഭാര്യ സുനിതയോട് എന്റെ ആഗ്രഹം പറഞ്ഞു. നീ അമ്മക്ക് ഒരു മാല കൊടുക്കണം. അവൾക്ക് ഒരുപാട് സ്വർണമുണ്ടായിരുന്നു. അങ്ങനെ സുനിത അമ്മ അവളുടെ പേരിൽ തന്നെ അമ്മക്ക് ഇട്ടുകൊടുത്തു.ഇരുപത് കൊല്ലത്തോളം അമ്മ ആ മാല സന്തോഷത്തോടെ അണിഞ്ഞു. അമ്മയുടെ മരണ ശേഷം ആ മാല ഇന്നും എന്റെ കഴുത്തിലുണ്ട്. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. ഒരു പക്ഷെ ആ സമയത്ത് മരിക്കുന്നത് എന്റെ അമ്മയായിരുന്നെങ്കിൽ ഞാൻ അന്ന് ആത്മഹത്യ ചെയ്തേനെ.

അച്ഛൻ മരിച്ച ശേഷം ജീവിതം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. സഹോദരന്മാർക്ക് ആർക്കും എന്നെ വേണ്ട. ഞാൻ കുറച്ച്‌ റിബൽ ചിന്താഗതിക്കാരനായിരുന്നു. എന്ത് കാര്യത്തിലും യുക്തി കണ്ടെത്തുക. നിയമം, നീതി എന്നിവയൊക്കെ ഒരു പണിയില്ലാത്തവന് പറ്റിയ പണിയല്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലാതെ പോയി. വെറുപ്പ് അല്ല, ഒരു ശത്രുത ഉണ്ടായിട്ടുണ്ട്. അവരുടെയൊക്കെ ഇച്ഛക്ക് അനുസരിച്ച്‌ തെറ്റിനെ ന്യായീകരിച്ച്‌ കൂടെ നിൽക്കേണ്ടി വന്നിട്ടില്ല എന്ന് ഓർത്ത് ഇന്ന് ഞാൻ അഭിമാനിക്കുന്നു.