ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ആലപ്പുഴ കലക്ടറായി നിയമിച്ചു,രേണു രാജിനെ എറണാകുളം കലക്ടര്‍ ആയി മാറ്റി

 

തിരുവനന്തപുരം/ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ആലപ്പുഴ കലക്ടറായി നിയമിച്ചു. സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് നടത്തിയ പുതിയ അഴിച്ചുപണിയി ലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ വാഹനമിടിച്ചു മരണപ്പെട്ട കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍,സസ്‌പെന്‍ഷന് ശേഷം ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവെയാണ് പിണറായി സർക്കാർ വെങ്കിട്ടരാമന് പുതിയ കസേര കൊടുത്തിരിക്കുന്നത്. നിലവിലെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവ്‌ജ്യോത് സിങ് ഖോസയാണ് പുതിയ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി.

ആലപ്പുഴ ജില്ലാ കലക്ടര്‍ രേണു രാജിനെ എറണാകുളം കലക്ടര്‍ ആയി മാറ്റി നിയമിച്ചിട്ടുണ്ട്. ജെറോമിക് ജോര്‍ജിനെ തിരുവനന്തപുരം കളക്ടറാക്കിയിട്ടുണ്ട്. ജാഫര്‍ മാലിക്കിനെ പിആര്‍ഡി ഡയറക്ടറായും നിയമിച്ചു. എംജി രാജ്മാണിക്യത്തെ റൂറര്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആയും നിയമിച്ചു. ഹരികിഷോറിനെ കെഎസ്‌ഐഡിസി എംഡിയായും നിയമിക്കുകയുണ്ടായി.