എസ് വി പ്രദീപിന്റെ മരണത്തില്‍ അടിമുടി ദുരൂഹത, ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുന്നതിന് തൊട്ട് മുമ്പുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തി. പ്രദീപിന്റെ വാഹനത്തെ ഇടിച്ച് തെറിപ്പിച്ചു എന്ന് കരുതുന്ന ടിപ്പര്‍ ലോറി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടം നടന്നതിന് ശേഷം ടിപ്പര്‍ വേഗത്തില്‍ പോകുന്നതും വ്യക്തമാണ്. സംഭവത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം നടക്കുക. എസ് വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. ഇത് ആരോപിച്ച് ബന്ധുക്കളും പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ് വി പ്രദീപ് മരിച്ചത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 3.15 നും 3.30 നും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ പ്രദീപിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന് ദുരൂഹത വര്‍ദ്ധിക്കുന്നത്.

പ്രദീപിന് സമൂഹമാധ്യമങ്ങളില്‍ അടക്കം ഭീഷണി ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു. മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു,. പല മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.