65 ലക്ഷം നൽകിയില്ലെങ്കിൽ അപായപ്പെടുത്തും; തിരുവോണം ബമ്പറടിച്ച ജയപാലിന് ഭീഷണിക്കത്ത്

കൊച്ചി: തിരുവോണം ബമ്പറടിച്ച ജയപാലിന് ഭീഷണിക്കത്ത്. 65 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ ക്വട്ടേഷൻ നൽകി അപായപ്പെടുത്തുമെന്നുമാണ് ഭീഷണിക്കത്തിൽ പറയുന്നത്. കത്ത് ലഭിച്ചത് തൃശൂർ ചേലക്കര പിൻകോഡിൽ നിന്നാണ്. പോപ്പുലർ ഫ്രണ്ട് കേരള കണ്ണൂർ എന്നെഴുതിയാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. കത്തെഴുതിയിരിക്കുന്നതും കണ്ണൂർ ശൈലിയിലാണ്.

കത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറും നൽകിയിട്ടുണ്ട്. കത്ത് കിട്ടിയ കാര്യം വേറെയാരും അറിയരുതെന്നും എഴുതിയിട്ടുണ്ട്. സംഭവത്തിൽ ജയപാലൻ മരട് പൊലീസിൽ പരാതി നൽകി. 15 ദിവസത്തിനകം പണം നൽകണമെന്നും അല്ലെങ്കിൽ ലോട്ടറിയടിച്ച തുക അനുഭവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിക്കത്തിൽ പറയുന്നു.

ജീവിതം വഴിമുട്ടിയ 70കാരനും ഭാര്യക്കും സ്ഥലം വാങ്ങാനാണ് പണമെന്നും കത്തിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഇവിടെ നിന്നാണ് ജയപാലൻ ടിക്കറ്റെടുത്തത്. നേരത്തെ ഒമ്പതാം തിയതി 5000 രൂപയുടെ സമ്മാനം ഇദ്ദേഹത്തിന് അടിച്ചിരുന്നു.

10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാൻസി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറച്ച് കടമുണ്ട്. അത് തീർക്കണം. രണ്ട് സിവിൽ കേസുണ്ട്. അതും തീർക്കണം. പിന്നെ മക്കളുണ്ട്. പെങ്ങൾമാർക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്നും ജയപാലൻ പറഞ്ഞിരുന്നു.