തൃശൂര്‍ പൂരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി

തൃശൂര്‍ : പൂരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നൈതലക്കാവ് ഭഗവതി പൂര വിളംബരം നടത്തി തട്ടകത്തേയ്‌ക്കു മടങ്ങി.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥ സവിധത്തിലേക്ക് പുറപ്പെട്ടത്.

പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തി. പ്രദക്ഷിണ വഴിയിലൂടെ വടക്കും നാഥനെ വലം വെച്ച് 12 മണിയോടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി. ഇനിയുള്ള മണിക്കൂറുകള്‍ നാദ, മേള വര്‍ണ വിസ്മയങ്ങളുടേതാണ്.

നാളെയാണ് പ്രസിദ്ധമായ തൃശൂര്‍ പൂരം. നാളെ കണിമംഗലം ശാസ്താവ് തെക്കേഗോപുര നടയിലൂടെ പ്രവേശിക്കും. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഉച്ചതിരിഞ്ഞ് നടക്കും രണ്ട് മണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ആനകളെക്കൊണ്ട് നിറയും.