ആ പഴയ റോഡ് റോളറിന്റെ ലേലത്തിന്റെ കാര്യം മോഹൻലാൽ അറിയാത്തത് നന്നായെന്ന് മണിയൻപിള്ള രാജു

മൊയ്ദീനേ.. ആ ചെറിയേ സ്പാനറിങ്ങെടുത്തേ, വെള്ളാനകളുടെ നാട് എന്ന സിനിമയിലെ ഒരു സിനിമാ പ്രേമിയും അത്രപെട്ടന്നൊന്നും മറക്കില്ല. പപ്പുവിനൊപ്പം തന്നെ ഈ കോമഡി രംഗത്തിലെ താരമാണ് ആ റോ‍ഡ് റോളർ. ഈ റോഡ് റോളർ ഇപ്പോൾ വീണ്ടും വാ‌ർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

ഇന്നലെയാണ് എൻ എൻ സാലിഹ് എന്ന വ്യക്തി രണ്ടു ലക്ഷം രൂപയ്ക്ക് റോളർ ലേലത്തിനെടുത്തത്. സംഭവമറിഞ്ഞപ്പോൾ നിർമാതാവും നടനുമായ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഇങ്ങനെ. മോഹൻലാലുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മണിയൻപിള്ളരാജു.. മോഹൻലാലിനെക്കുറിച്ചുള്ള പല ഓർമ്മകളും മണിയൻപിള്ള രാജു തുറന്ന് പറയാറുണ്ട്.

”ആ റോഡ് റോളർ ലേലം ചെയ്യുന്നത് മോഹൻലാൽ അറിയാത്തത് നന്നായി. പഴയ കിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താൽ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാൽ അറിഞ്ഞെങ്കിൽ ഓടിവന്നു വാങ്ങിച്ചേനെ..’-മണിയൻപിള്ള രാജു പറഞ്ഞു. കൂടാതെ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഓർമകളും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. മൊയ്ദീനേ ആ ചെറിയേ സ്പാനറിംഗ് എടുത്തേ എന്ന ഹിറ്റ് സീനിന്റെ ഷൂട്ടിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. കുതിരവട്ടം പപ്പുവും റോഡ് റോളറുമായുള്ള സീനുകൾ ചിത്രീകരിക്കാനായി ആയിരം രൂപ ദിവസവാടകയ്ക്കാണ് പി ഡബ്ല്യു ഡിയിൽ നിന്ന് റോഡ് റോളർ എടുത്തത്.

കോഴിക്കോട്ടുകാർ നല്ലയാൾക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോൾ തന്നെ ഈസ്റ്റ്ഹില്ലിലെ വീട് വിട്ടുനൽകിയതെന്നും മതിലിടിച്ചു പൊളിക്കാൻ അനുവദിച്ചതെന്നും മണിയൻപിള്ള പറഞ്ഞു. ഒറ്റ ടേക്കിൽ ഈ രംഗം ചിത്രീകരിക്കാൻ രണ്ടു ക്യാമറ വച്ച്‌ഷൂട്ട് ചെയ്യുകയായിരുന്നു-അദ്ദേഹം വെളിപ്പെടുത്തി