മനുഷ്യക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരകൾ

കുവൈറ്റ് മനുഷ്യക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരകൾ രം​ഗത്ത്. മൂന്നരലക്ഷം രൂപക്കാണ് കേരളത്തിലെ ഏജന്‍റ് തങ്ങളെ അറബി കുടുംബത്തിന് വിറ്റത്. പ്രശ്നമുണ്ടാക്കിയാൽ ഐഎസിന് കൈമാറുമെന്നും പത്ത് വർഷം വെളിച്ചം കാണില്ലെന്നും ഏജന്‍റ് ഭീഷണിപ്പെടുത്തിയെന്ന് ഫോർട്ടു കൊച്ചിയിലെ ഇരയും വെളിപ്പെടുത്തി. കേസിൽ ഒരാൾ മാത്രമാണ് നിലവിൽ പിടിയിലായത്.

ഗൾഫ് രാജ്യങ്ങളിലേക്ക് സൗജന്യ വിസയും വിമാനടിക്കറ്റും. യുവതികൾക്ക് വാഗ്ദാനം 60000രൂപ ശമ്പളത്തിൽ കുഞ്ഞുങ്ങളെ നോക്കുന്ന ജോലി. എന്നാൽ നേരിട്ടത് പീഡനവും ദുരിതവും. തൃക്കാക്കര സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയ അനുഭവത്തിൽ മറനീങ്ങുന്നത് ‍‍ ഞെട്ടിക്കുന്ന ചൂഷണം.

നാല് പേരെയാണ് ഒരു സംഘമായി എറണാകുളത്തെ ഗോൾഡൻ വയാ സ്ഥാപനം കുവൈറ്റിൽ എത്തിച്ചത്. ഇതിൽ രക്ഷപ്പെട്ടെത്തിയ ഫോർട്ട് കൊച്ചി സ്വദേശിയും മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. അറബികളുടെ ശാരീരിക പീഡനം വരെ ഏൽക്കേണ്ടി വന്നപ്പോഴും കൊണ്ടുപോയ ഏജന്‍റ് മജീദ് തുടരാൻ ഭീഷണിപ്പെടുത്തിയെന്ന് 35കാരി വെളിപ്പെടുത്തി.