മാസപ്പടി വിവാദം, മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് കേസ് ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ​ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേസ് ഫയലിൽ സ്വീകരിച്ചതോടെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയർന്നേക്കാം. അതേപോലെ, മാധ്യമങ്ങൾക്ക് 16 കോടി രൂപ കരിമണൽ കർത്ത കോഴ നല്കിയിരുന്നു. ഈ 16 കോടിയും ഇപ്പോൾ കോടതി കയറുകയാണ്. അതോടെ മാധ്യമസ്ഥാപനങ്ങളും , മാധ്യമപ്രവർത്തകരും കുടുങ്ങും.

മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎല്‍എ നൽകിയ ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിച്ചത്.

സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ സർക്കാർ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം.

ഇതിൻെറ പ്രത്യുപകാരമായ വീണ വിജയൻെറ കമ്പനിയിലേക്ക് മാസപ്പടി നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടോറോട് നിർദ്ദേശിച്ചു.

മുഖ്യമന്ത്രി, മകൾ വീണ, സിഎംആർഎൽ, സിഎംആർഎൽ എംഡി, എക്സാലോജിക് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. സമാന സ്വഭാവമുള്ള ഹർജികൾ മാത്യു കുഴൽനാടൻ മറ്റ് കോടതികളിൽ നൽകിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും, ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം 14-ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിച്ചു.