വ്യാജ അക്കൗണ്ട് വഴി സർക്കാരിന്റെ പണം തട്ടിയെടുത്തു, നാല് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി

അടിമാലി: ഫയർ വാച്ചർമ്മാരുടെ പേരിൽ വ്യാജ അക്കൗണ്ട് തുറന്ന് സർക്കാരിന്റെ രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. റേഞ്ച് ഓഫീസർ ഉൾപ്പെടെ നാല് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ. മുൻ നേര്യമംഗലം റേഞ്ച് ഓഫീസർ സുനിൽലാൽ , മുൻപ് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, ഫോറസ്റ്റർ ന്മാരായ പി .എസ്. ലാലു, അരുൺ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ.

2023 ജനുവരി , ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സർക്കാരിന്റ 2 ലക്ഷത്തിലേറെ തുക വ്യാജ പേരുകളിൽ ഇവർ തട്ടിയെടുത്തതായി വിജിലൻസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഫയർ വാച്ചർമ്മാരെ നിയമിക്കാതെ സ്വന്തക്കാരുടെ പേരുകളിൽ രജിസ്റ്റർ ഉണ്ടാക്കി അവരുടെ അക്കൗണ്ട് വഴിയാണ് ബിൽ മാറിയെടുത്തത്. അന്വേഷണത്തിൽ ശമ്പളം കൈപ്പറ്റിയവർ ആരും ഇവിടെ ഫയർ വാച്ചർമാരായി ജോലി ചെയ്തിട്ടില്ലായെന്ന് കണ്ടെത്തി.

വിദൂര നാട്ടിലുള്ളവർ ജോലി ചെയ്തതുമായി ബന്ധപ്പെട്ടാണ് സംശയം ഉണ്ടായത്. പഴംബ്ലിച്ചാൽ, കുളമാംകുഴി വനം കൊള്ളയുമായി ബന്ധപ്പെട്ട് ഇവർ സസ്പെൻഷനിലാണ്.