അവര്‍ക്ക് എന്ത് വേണമെങ്കിലും പറയാല്ലോ, എനിക്കൊന്നുമറിയില്ല, അറസ്റ്റിൽ പ്രതികരണവുമായി വിനായകൻ

പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് പിന്നാലെ അറസ്റ്റിലായ നടൻ വിനായകനെ വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. തനിക്കൊന്നുമറിയില്ലെന്നും തന്നെ എന്തിന് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും വിനായകൻ പറഞ്ഞു. ഇതിനെ കുറിച്ച് കൂടുതൽ‌ അറിയണമെങ്കില്‍ പോലീസിനോട് നേരിട്ട് ചോദിക്കണമെന്നും വിനായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയിലാണ് വിനായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘സംഭവം എന്തെന്ന് എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനെന്ന് പുള്ളിയോട് ചോദിച്ചാല്‍ മതി. ഞാൻ ആകെ ടയേര്‍ഡ് ആണ്. അവര്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോ? ഞാനൊരു പെണ്ണുപിടിയനാണെന്ന് പറയാമല്ലോ. അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്ന് അവര്‍ക്ക് പറയാമെന്ന് വിനായകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പോലീസ് പറയുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.