കുറച്ചു തൂക്കം കിട്ടാന്‍ പണവും ആഡംബരവും നോക്കി പോയി കൂടെയുണ്ടായിരുന്ന ആള്‍ പണി തന്നു, വളര്‍ത്തിയത് അച്ഛന്‍

സോഷ്യല്‍ മീഡിയകളില്‍ പലതരത്തിലുള്ള ചലഞ്ചുകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ സജീവമായിരിക്കുന്നത് സിംഗിള്‍ പേരന്റ് ചലഞ്ച് ആണ്. പലരും തങ്ങളുടെ മക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കുറിപ്പ് പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ വിസ്മയ ശ്രീനിവാസ് എന്ന പെണ്‍കുട്ടി തന്റെ അച്ഛനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, പ്രസ്തുത ചിത്രത്തില്‍ ഞാനും എന്റെ അച്ഛനും. സ്‌നേഹത്തിനു തൂക്കം അളക്കാന്‍ പറ്റാത്തതുകൊണ്ട് കുറച്ചു തൂക്കം കിട്ടാന്‍ പണവും ആഡംബരവും നോക്കി പോയി കൂടെയുണ്ടായിരുന്ന ആള്‍ പണി തന്നു. പോയതോ പോട്ടെ. നാട്ടില്‍ ചുമ്മാ അപവാദം പറഞ്ഞു പരത്താനും ആള് നോക്കി, പക്ഷെ നാട്ടുകാര്‍ സര്‍വ്വജ്ഞര്‍ ആയതുകൊണ്ട് അത് അങ്ങ് ഏറ്റില്ല. ഇനി അച്ഛനെ പറ്റി പറയുകയാണെങ്കില്‍ സുന്ദരനും, സുശീലനും, സിംപിളും ഹംബിളും എന്നാല്‍ പവര്‍ഫുള്ളും.49 വയസ്സ്, Soft skills and meditation trainer,. ഇത്രേം സൗന്ദര്യവും കഴിവും സാമര്‍ഥ്യവും ഒക്കെ ദൈവം വാരിക്കോരി കൊടുത്തിട്ടും അങ്ങ് എവിടെയോ എത്തേണ്ടയാള്‍ ഇന്നും ഇവിടുന്ന് തിരിഞ്ഞു കളിക്കുന്നത് എങ്ങനെയാണെന്ന് ഒരു ന്യായമായ സംശയം ആര്‍കെങ്കിലും ഉണ്ടാവാം. ഇവിടെയാണ് സഹൃദയരെ ‘നാം നന്നായാല്‍ പോരാ കൂടെയുള്ളവര്‍ കാലുവാരരുത്’ എന്ന സിദ്ധാന്തം ഉടലെടുക്കുന്നത്. ഏതായാലും ഇപ്പോള്‍ ഞാനും അച്ഛനും നല്ല അടിപൊളിയായിട്ട് അങ്ങനെ ജീവിക്കുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം. അരോഗദൃഢഗാത്രനും, സൗമ്യനും, ബുദ്ധിസാമര്‍ഥ്യവും വൈഭവവും ഉള്ളവനും ഒക്കെ ആയ എന്റെ അച്ഛനെ ഇനി ഇങ്ങനെ ഒറ്റക്ക് വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആയതിനാല്‍ പൂര്‍വാധികം ശക്തിയോടെ മുന്നേറാനും ഞങ്ങടെ കൂടെ കൂടാനും താല്പര്യമുള്ള സുന്ദരികള്‍ നിന്നും ജാതി മത ഭേദമന്യേ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. എന്ന് മകള്‍. ഒപ്പ്. NB: ഒറ്റക്കായി എന്നതുകൊണ്ട് ഒറ്റക്കായി തന്നെയിരിക്കണം എന്നല്ല, കൂട്ടിനു ആള് വേണം എന്നു എന്നെങ്കിലും തോന്നുന്നുണ്ടെങ്കില്‍, ജീവിതത്തിനു ഒരിത്തിരി മാറ്റം വേണം എന്നുണ്ടെങ്കില്‍ അത് സ്വയം തിരഞ്ഞെടുക്കുന്നതില്‍ അഭിമാനിക്കാം.