സ്ഥിതി ഗുരുതരം; കണക്കുകൾ പുറത്തുവിടണമെന്ന് ചൈനയോട് ലോകാരോഗ്യ സംഘടന

ലണ്ടന്‍: കൊറോണ വ്യാപനം ചൈനയിൽ രൂക്ഷമായതോടെ രോഗവ്യാപനത്തെ കുറിച്ചും രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികള്‍, ത്രീവപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികള്‍, കോവിഡ് മരണങ്ങള്‍ എന്നിവയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. അടുത്തിടെയാണ് ചൈനയിലെ സ്ഥിതിഗതികൾ മാറിമറിഞ്ഞത്.

വാക്‌സീന്‍ സ്വീകരിച്ചവരുടേയും കൃത്യമായ കണക്ക് നല്‍കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.
ആഗോളതലത്തില്‍ കോവിഡ് വ്യാപന സാധ്യതകളുടെ ആശങ്കള്‍ കുറയ്ക്കാന്‍ ഈ വിവരങ്ങള്‍ ഉപകാരപ്പെട്ടേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. കോവിഡ് പ്രതിരോധത്തില്‍ ചൈനയ്ക്ക് വേണ്ട സഹായം നൽകും. ആവശ്യമായ മരുന്നുകൾ നൽകാമെന്ന് ഇന്ത്യയും വാഗ്ദാനം നാക്കിയിട്ടുണ്ട്.

നിലവിൽ സാഹചര്യം മോശമായതിനാൽ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, യു.എസ്, സ്‌പെയ്ന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. രോഗവ്യാപനം തടയാനായാണ് നടപടി. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ അതിശക്തമായിരുന്നു.