എഐയുടെ സഹായത്തിൽ ചൈന ഹിമാലയത്തിൽ അപൂർവ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തി

വുഹാൻ . എഐയുടെ സഹായത്തിൽ ചൈന ഹിമാലയത്തിൽ അപൂർവ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തിയാതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഹിമാലയത്തിൽ അപൂർവ ധാതുക്കളുടെ വലിയ കരുതൽ ശേഖരം ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയാതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇലക്‌ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള സുപ്രധാന ഘടകമായ ലിഥിയത്തിനൊപ്പം അപൂർവ ധാതുക്കളായ നിയോബിയം, ടാന്റലം എന്നിവ അടങ്ങിയിരിക്കാവുന്ന ഇളം നിറമുള്ള ഗ്രാനൈറ്റ് തിരിച്ചറിയാനും ചൈന വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വുഹാനിലെ ചൈന യൂണിവേഴ്‌സിറ്റി ഓഫ് ജിയോസയൻസസിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചാണ് ടിബറ്റൻ പീഠഭൂമിയിൽ 1000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി 2020 മുതൽ ചൈന എഐ സംവിധാനം നിർമ്മിക്കുന്നുണ്ടെന്നും സുവോ റെൻഗുവാങ്ങും സംഘവുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നതെന്നും എസ്‌സിഎംപിയുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. അപൂർവ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി അസംസ്കൃത സാറ്റലൈറ്റ് ഡാറ്റ സ്കാൻ ചെയ്യുന്നതിന് ചൈന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സംവിധാനം നിർമ്മിക്കുകയാണ് ഉണ്ടായത്.

ഇത് വഴി വ്യവസായവൽക്കരണത്തെയും നഗരവൽക്കരണത്തെയും പിന്തുണയ്ക്കുന്ന ഇരുമ്പ്, ചെമ്പ്, അലുമിനിയം, കൽക്കരി, സിമന്റ് തുടങ്ങിയ ധാതു വിഭവങ്ങൾക്കുള്ള ചൈനയുടെ ആവശ്യം അടുത്ത 15 മുതൽ 20 വർഷത്തിനുള്ളിൽ കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറഞ്ഞിരിക്കുന്നത്. സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റം ഊർജ്ജം മുതൽ പ്രതിരോധ പ്രയോഗങ്ങൾ വരെയുള്ള പല പ്രയോഗങ്ങളിലും അപൂർവ ധാതുക്കളെ ഒരു പ്രധാന ഭാഗമാക്കി മാറ്റിയാണ് ഇതിനായുള്ള പഠനങ്ങൾ നടക്കുന്നത്.