അവയവങ്ങൾ പ്രദർശിപ്പിച്ചു, വഴി തടഞ്ഞു, അയൽവാസികൾക്കെതിരെ പരാതിയുമായി യുവതി

മലപ്പുറം: അയൽവാസികൾ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി യുവതി രം​ഗത്ത്. പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പ് സ്വദേശിനി റഷീദക്കാണ് അയൽവാസികൾ മൂലം ജീവിതം ദുരിതത്തിലായത്. റഷീദ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. തൻറെ വീട്ടിലേക്ക് വരുന്ന ആറ് അടി വീതിയുള്ള പൊതു വഴി അയൽവാസികൾ കയ്യേറി. പോലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ല. പ്രാദേശിക രാഷ്ട്രിയ നേതാക്കളുടെ പിൻബലത്തിത്തിലും, പണത്തിൻറെ സ്വാധീനത്തിലും അയൽവാസികളായ നാലുപേരാണ് തൻറെ വീട്ടിലേക്കുള്ള പൊതുവഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നത്.

മേലാറ്റൂർ പോലീസ് തൻറെ പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും നിലവിൽ കേസന്വേഷിക്കുന്ന മേലാറ്റൂർ സിഐ യിൽ നിന്നും തനിക്കു നീതിലഭിക്കുമെന്നു പ്രതീക്ഷയില്ല. പോലീസ് തന്നെ ഉപദ്രവിക്കുന്നവർക്കു ഒത്താശചെയ്യാകുയാണെന്നും യുവതി ആരോപിച്ചു. ലൈംഗികാവയവങ്ങൾ പ്രദർശിപ്പിച്ചും, വധഭീഷണി മുഴക്കിയും, വളർത്തു മൃഗങ്ങളെ വളരെ കൊന്നുകളഞ്ഞുമാണ് തന്നെ അയൽവാസികൾ ബുദ്ധിമുട്ടിക്കുന്നത്.

തൻറെ വീട്ടിലേക്ക് വരുന്ന ആറ് അടി വീതിയുള്ള പൊതു വഴി തടസപ്പെടുത്തിയാണ് അയൽവാസികൾ തനിക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. തന്നെ അക്രമിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ലൈംഗിക അവയവങ്ങൾ പ്രദർശിപ്പിക്കുകയും അസഭ്യം വിളിച്ചു പറയുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം അടുത്തിടെ എൻറെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ കൊല്ലുകയും ചെയ്തെന്നും യുവതി പറഞ്ഞു.