സഹയാത്രികന്റെ ചാറ്റില്‍ യുവതിക്ക് സംശയം; വിമാനം വൈകിയത് ആറ് മണിക്കൂര്‍

മംഗളൂരു. യാത്രികന്റെ മൊബൈലില്‍ വന്ന സംശയകരമായ സന്ദേശത്തെ തുടര്‍ന്ന് മംഗളൂരു മുംബൈ വിമാനം ആറ് മണിക്കൂര്‍ വൈകി. സഹയാത്രികന്റെ ഫോണില്‍ ലഭിച്ച സന്ദേശത്തില്‍ സംശയം തോന്നിയ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് വിമാനം വൈകിയത്.

ഞായറാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. പുറപ്പെടുവാന്‍ തയ്യാറായി നിന്നിരുന്ന വിമാനത്തില്‍ നിന്നും എല്ലാവരെയും പുറത്തിറക്കുകയും സുരക്ഷ പരിശോധന നടത്തുകയും ചെയ്തു. അട്ടിമറി ശ്രമങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പറക്കുവാന്‍ അനുമതി നല്‍കിയത്.

വിമാനത്തില്‍ ഒരു യുവാവിന് ലഭിച്ച സന്ദേശത്തില്‍ സംശയം തോന്നിയ യുവതി കാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം പെണ്‍സുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് യാത്രക്കാരന്‍ പറയുന്നു. ഈ സുഹൃത്ത് ബെംഗളൂരുവില്‍ ഇതേ വിമാനത്തില്‍ കയറാനുള്ള വ്യക്തിയായിരുന്നു.

വിമാനത്തിലെ സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ ചാറ്റിങ് മാത്രമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടതോടെ ഇയാല്‍ക്ക് വിമാനത്തില്‍ യാത്രചെയ്യുവാന്‍ കഴിഞ്ഞില്ല. 185 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.