കുട്ടികള്‍ക്ക് അപകടം സംഭവിക്കെണ്ടെല്ലോ എന്ന് കരുതി പുഴയില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കുട്ടികള്‍ക്ക് അപകടം സംഭവിക്കെണ്ടെല്ലോ എന്ന് കരുതി പുഴയില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. കരുവന്‍തിരുത്തി വേട്ടുവന്‍തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് ആണ് നാടി നോവായിരിക്കുന്നത്. 18 വയസായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആണ് സംഭവം. ചാലിയാറിന്റെ കൈവഴിയായ ഓലശ്ശേരി കടവിലാണ് മുര്‍ഷിദ് ഒഴുക്കില്‍ പെട്ട് മരിച്ചത്. ഫാറൂഖ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്.

കരുവന്‍തിരുത്തി ഓലശ്ശേരി കടവിനു സമീപം കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് അതുവഴി പോവുകയായിരുന്ന മുര്‍ഷിദ് കുട്ടികള്‍ക്ക് പന്ത് എടുത്ത് കൊടുക്കാനായി പുഴയില്‍ ഇറങ്ങി. ഇതിനിടെ ശക്തമായ ഒഴുക്കില്‍പെട്ട് യുവാവ് മുങ്ങി പോവുകയായിരുന്നു. ഒടുവില്‍ മീഞ്ചന്ത ഫയര്‍ഫോഴും നാട്ടുകാരും കോസ്റ്റഗാര്‍ഡും ഫറോക്ക് പോലീസും സംയുക്തമായി തിരച്ചില്‍ നടത്തി. രാത്രി 8,15 ഓടെ മുര്‍ഷിദിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി.

പന്ത് എടുക്കാന്‍ പുഴയില്‍ ഇറങ്ങി കുട്ടികള്‍ക്ക് അപകടം പിണയരുതെന്ന് കരുതിയായിരുന്നു മുര്‍ഷിദ് പുഴയിലിറങ്ങി പന്തെടുത്തത്. എന്നാല്‍ പുഴയിലെ ശക്തമായ ഒഴുക്കില്‍ മുര്‍ഷിദ് അകപ്പെട്ടു. ഇതുകണ്ട് പുഴയോരത്ത് നിന്നിരുന്ന കുട്ടികള്‍ അലറി കരയുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് തോണിയുമായി എത്തിയ മത്സ്യത്തൊഴിലാളി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. മുര്‍ഷിദ് ആഴങ്ങളിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി. ചൊവ്വാഴ്ച രാവിലെ ഫറോക്ക് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. ഫാറൂഖ് കോളേജ് ബി വോക് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുര്‍ഷിദ്.

മാതാവ്: സലീന. സഹോദരങ്ങള്‍: മുബഷിര്‍, അബ്ദുള്‍ ഫത്താഹ്, നബുഹാന്‍, മുഫീദ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.