കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോ സ്വർണം കടത്തി

മലപ്പുറം. ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കടത്തി മലപ്പുറത്ത് എത്തിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വരെ സ്വര്‍ണമെത്തിച്ച കോഴികോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ് (56), സ്വര്‍ണം കൈപ്പറ്റിയ കോഴികോട് താമരശ്ശേരി സ്വദേശികളായ മിദ്‌ലജ്(23), നിഷാദ്(36), ഫാസില്‍ (40) എന്നിവരെയാണ് മലപ്പുറത്ത് അരീക്കോടുവെച്ച് പോലീസ് പിടികൂടിയത്.

ഇവർ സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 1063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു. സ്വര്‍ണം മിശ്രിത രൂപത്തില്‍ നാല് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്റഫ് കടത്തി കൊണ്ട് വന്നത്. സ്വര്‍ണത്തിന് ഏകദേശം 63 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

ബുധനാഴ്ച്ച പുലര്‍ച്ചെ 6.30-ന് ദോഹയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അഷ്റഫ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങുന്നത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ അഷ്റഫിനെക്കാത്ത് പുറത്ത് സ്വര്‍ണം കൈപ്പറ്റാന്‍ മറ്റു മൂന്നുപേർ ഉണ്ടായിരുന്നു.

നെടുമ്പാശേരിയിൽ നിന്ന് ഇവര്‍ കൊടുവള്ളിയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലാവുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് ആണ് ഇവരെ പിടികൂടുന്നത്. കാറിനകത്തെ ഫ്രണ്ട് ലെഗ് റൂമില്‍ പ്രോ ക്ലിപ്പിനകത്ത് നാല് ക്യാപ്സൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്. അഷ്റഫിനെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. പിടിച്ചെടുത്ത സ്വര്‍ണവും ഒരു ലക്ഷം രൂപയും വാഹനവും കോടതിയില്‍ ഹാജരാക്കും.