നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍

കൊച്ചി/ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എറണാകുളം സബ് ജയിലില്‍ കഴിഞ്ഞിരുന്ന പള്‍സര്‍ സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സുപ്രീംകോടതി കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണ് ലഭിക്കുന്ന വിവരം.

കുറ്റകൃത്യത്തില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നേരിട്ട് ബന്ധം ഉണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കുവാന്‍ കഴിയില്ലെന്നും കോടതി ജാമ്യാപേക്ഷ തള്ളികൊണ്ട് പറഞ്ഞിരുന്നു. എന്നാല്‍ ജയിലില്‍ കഴിയുന്ന കേസിലെ ഏകപ്രതി താന്‍ മാത്രമാണെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

ഈവര്‍ഷം അവസാനത്തോടെ വിചാരണ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സയത്തിനുള്ളില്‍ വിചാരണ അവസാനിച്ചില്ലെങ്കില്‍ വീണ്ടും കോടതിയില്‍ ജാമ്യത്തിനായി അപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ 201ലാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. നേരത്തെ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു.