മരത്തിന്റെ മുകളിൽ വച്ചാണ് ആദ്യമായി പ്രണയം പരസ്പരം പങ്കുവച്ചത്- മൈഥിലി

നടി മൈഥിലി ഇന്നലെയാണ് വിവാഹിതയായത്. ആർകിടെക്ടായ സമ്പത്താണ് മൈഥിലിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സുഹൃത്തുക്കൾക്കായി കൊച്ചിയിൽ വിരുന്ന് നടത്തിയിരുന്നു. വിവാഹത്തിന് മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയെ ഒരുക്കിയത്. വിവാഹത്തിന് ശേഷം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് മൈഥിലിയും സമ്പത്തും.

മരത്തിന്റെ മുകളിൽ വച്ചാണ് ആദ്യമായി പ്രണയം പരസ്പരം പങ്കുവയ്ക്കുന്നതെന്ന് നടി മൈഥിലി. സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്തു വരുകയുണ്ടായി. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയമാകുന്നതും. രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേ​ഞ്ച്ഡ് മാരിയേജ് ആണ് തങ്ങളുടേതെന്ന് മൈഥിലി പറഞ്ഞു. മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത്ത് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം. വൈകിട്ട് കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നും ഒരുക്കിയിരുന്നു. ജോജു ജോർജ്, സ്രിന്ത, അഹാനകൃഷ്ണ, നിമിഷ് രവി, ഗ്രേസ് ആന്റണി, സിദ്ധാർഥ് ഭരതൻ, അബു സലിം തുടങ്ങി നിരവധിപേർ വിരുന്നിൽ സംബന്ധിച്ചു. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്