കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ നടക്കുകയാണ്. കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ദിലീപിനെതിരെ പലരും രംഗത്തെത്തി. വിധിയെ ആഘോഷമാക്കുകയും ചെയ്തു. ഇത്തരത്തില്‍ തുടരന്വേഷണം റദ്ദാക്കണമെന്നുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത് ആഘോഷമാക്കുന്നവര്‍ക്ക് മുന്നില്‍ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രോസിക്കൂഷന്‍ നടത്തുന്ന നാടകമാണ് തുടര്‍ അന്വേഷണം എങ്കില്‍, അത് ചോദ്യം ചെയ്യാന്‍ പ്രതിക്ക് അവകാശമുണ്ടെന്നും അതാണ് ദിലീപ് ചെയ്തതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ശ്രീജിത്ത് പെരുമന പറയുന്നു
കുറിപ്പ് പൂര്‍ണ്ണ രൂപം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി എന്നത് ആഘോഷിക്കുന്നവര്‍ അറിയാന്‍. ഒരു കേസില്‍ വിചാരണയിലിരിക്കെ തുടരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതിപോലും ആവശ്യമില്ല എന്നതാണ് നിയമം. എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രോസിക്കൂഷന്‍ നടത്തുന്ന നാടകമാണ് തുടര്‍ അന്വേഷണം എങ്കില്‍ അത് ചോദ്യം ചെയ്യാന്‍ പ്രതിക്ക് അവകാശമുണ്ട്. അതാണ് ദിലീപ് ചെയ്തതും. തുടര്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഏപ്രില്‍ 15 എന്ന അവസാന തീയതി നല്‍കിയതിലൂടെ ദിലീപിന്റെ ഹര്‍ജ്ജി ഭാഗികമായി അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.
ദിലീപ് കേസില്‍ ഇറക്കിയ തുറുപ്പുകളൊക്കെ കടലാസുകൊട്ടാരം പോലെ വീണടിഞ്ഞപ്പോള്‍ ‘കളസം കീറിയ’ പ്രോസിക്കൂഷന്‍ പൈനായിരത്തി എട്ടാമത്തെ തുടരന്വേഷണ അടവുമായി ഇപ്പോഴിതാ വിചാരണ നടത്തുന്ന കോടതിയെ തെറ്റിദ്ധരിപ്പിക്കാനും, ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള ഏറ്റവും ഹീനമായ ശ്രമത്തിലാണ്.. അട്ടംമുട്ടിയ അവസ്ഥയില്‍ നിന്നും ഒരു ബാലചന്ദര്‍ കാര്‍ഡ് ഇറക്കിയാണ് ഒടുവിലത്തെ മലക്കം മറച്ചില്‍. അതായത് ബാലചന്ദ്രകുമാര്‍ അല്ല ഈ കേസുമായി ബന്ധപ്പെട്ട ഏത് വെളിപ്പെടുത്തലും കാര്യങ്ങളും അന്വേഷിക്കാന്‍ കോടതിയുടെ അനുമതി വേണ്ട എന്നും അത് അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം പ്രത്യേക അവകാശമാണ് എന്നും കോടതി വ്യക്തമാക്കിയതിലൂടെ പ്രോസിക്കൂഷന്റെ നാടകം പൊളിഞ്ഞിരിക്കുകയാണ്.
ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിനു പകരം അതിന് കോടതിയില്‍ നിന്ന് മുന്‍കൂര്‍ അനുമതിയൊക്കെ തേടി പോയ ഇതേ പ്രോസിക്കൂഷന്‍ പണ്ട് ഇതേ കോടതിയില്‍ വിശ്വാസമില്ല, ജഡ്ജിയെ മാറ്റണം, കോടതി ഏകപക്ഷീയമായി പെരുമാറുന്നു എന്നൊക്കെ നിലവിളിച്ചുകൊണ്ട് സുപ്രീംകോടതി വരെ പോയി നല്ല വിമര്‍ശനങ്ങളും ശാസനയും ഏറ്റുവാങ്ങിയതാണെന്നത് മറക്കരുത്. മാത്രവുമല്ല ‘Nobody present to present the prosecution ‘ അഥവാ പ്രോസിക്കൂഷന് വേണ്ടി പ്രോസികൂട്ടര്‍മാര്‍ ആരും ഹാജരായില്ല ‘ എന്നുപോലും പറയേണ്ടി വന്ന അവസ്ഥ പോലും വിചാരണ കോടതിക്കുണ്ടായി.
ക്രിമിനല്‍ നടപടിച്ചട്ടം പ്രകാരം തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥനു കോടതിയുടെ അനുമതി ആവശ്യമില്ല എന്നറിയാത്തവരല്ല നമ്മുടെ ദിലീപ് കേസിലെ പ്രോസികൂട്ടര്‍മാര്‍. അന്വേഷണം കഴിയുന്നതുവരെ വിചാരണ നടപടി നിര്‍ത്തിവയ്ക്കണമോ എന്നതു കോടതിക്കു തീരുമാനിക്കാം എന്നതും നിയമത്തിന്റെ ബാലപാഠമാണ്.
കോടതി തീരുമാനം എതിരെങ്കില്‍ പ്രോസിക്യൂഷന് മേല്‍ക്കോടതിയെ സമീപിക്കാം. എന്നാല്‍ അതിനൊന്നും തയ്യാറാകാതെ വിവാദമുണ്ടാക്കി, സര്‍ക്കാര്‍ നിയമിച്ച സ്റ്റേറ്റിന്റെ ഉത്തരവാദിത്തപ്പെട്ട നിയമ ഓഫീസര്‍മാരാണ് ബോധ്യം പോലുമില്ലാതെ പുറകെ പുറകേ രാജിവെച്ച്, മാധ്യമ വിചാരണ നടത്തി, ജഡ്ജിയെ കരിവരിത്തേച്ച്, കോടതി മാറ്റ ഹര്‍ജ്ജികള്‍ നല്‍കി അങ്ങനെ സാധ്യമായ എല്ലാ രീതിയിലും ഈ കേസിനെ ഏതോ ഗൂഡലക്ഷ്യത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ആരെങ്കിലും സ്വഭാവികമായും ചിന്തിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.
അതായത് ഉത്തമാ, ദിലീപിനെ പൂട്ടാനുള്ള അവസാനത്തെ അടവും പാളി എന്ന് ചുരുക്കം, വൈരാഗ്യബുദ്ധിയോടെ ഒരു ഭരണ സംവിധാനവും, പ്രോസിക്കൂഷനും പ്രതിച്ചേര്‍ക്കപ്പെട്ട ഒരാളെ സാമൂഹികമായും അല്ലാതെയും ഇല്ലാതെയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടപ്പോള്‍ അവസാനം ഇറക്കിയ തുറുപ്പാണ് ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷനായ ബാലചന്ദ്രകുമാര്‍. ഏറ്റവും ഒടുവില്‍ ജാമ്യം ദിലീപിന്റെ റദ്ദാക്കാനാകില്ല എന്നകോടതി വിധിയും തത്പര കക്ഷികളെ അന്‍പേ നിരാശപ്പെടുത്തിയപ്പോഴാണ് പുതുതായി ബാലചന്ദ്രകുമാര്‍ അവതരിച്ചത്. പ്രോസിക്കൂഷന്റെ ‘ദിലീപ് വധം’ ധ്വന്ത യുദ്ധത്തിന്റെ സമീപകാല ചരിത്രം ഇങ്ങനെ…,
വിചാരണ കോടതി ജഡ്ജി പക്ഷേപാതപരമായി പെരുമാറുന്നതിനാല്‍ ജഡ്ജിയെ മാറ്റണം അല്ലെങ്കില്‍ സ്വയം മാറണമെന്ന് വിചാരണകോടതിയില്‍ പ്രോസിക്കൂഷന്‍ ആവശ്യപ്പെടുന്നു. ?ആവശ്യം വിചാരണ കോടതി തള്ളുന്നു. അതേ ആവശ്യം ഉന്നയിച്ച് പ്രോസിക്കൂഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ?’പബ്ലിക് പ്രോസിക്കൂട്ടര്‍ ഇരയുടെ മാലാഖ ചമയേണ്ട ‘ എന്ന രൂക്ഷ വിമര്‍ശനത്തോടെ ആ പരാതി ഹൈക്കോടതിയും തള്ളുന്നു. ?ഇച്ഛഭംഗം സംഭവിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജി വെക്കുന്നു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളി എന്നുമാത്രമല്ല
‘ഇരയുടെ മാലാഖ’ ചമയേണ്ടെന്ന് പബ്ലിക് പ്രോസിക്കൂട്ടറോട് ഹൈക്കോടതി പറഞ്ഞു.
‘ഇരയ്ക്ക് വേണ്ടി പ്രതികാരം ചെയ്യുന്ന കാവല്‍ മാലാഖ ചമയേണ്ട, ഏത് വിധേനയും പ്രതികളെ കുറ്റവാളികളാക്കുക എന്നതല്ല ഒരു പ്രോസിക്കൂട്ടറുടെ ജോലി നീതി നടപ്പിലാക്കുക എന്നതാണ് ‘ It has time and again been stated that the duty of theProsecutor is not to seek conviction at all costs or be an ‘avengingangel for the victim’, but to ensure that justice is delivered. എന്നും പ്രതിഭാഗം വക്കീലന്മാരെ കാണുമ്‌ബോള്‍ അന്തം വിട്ട് നിക്കരുതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കൂട്ടറോട് ഹൈക്കോടതി വിധിയില്‍ പറയുന്നു. വിചാരണ നടത്താനായി ഹൈക്കോടതിയും, സുപ്രീംകോടതിയുമാണ് ജഡ്ജിനെ ചുമതലപ്പെടുത്തിയിട്ടുള്ളത് അതുകൊണ്ടുതന്നെ അവര്‍ പിന്‍മാറുകയോ, മാറി നില്‍കുകയോ ചെയ്യേണ്ട കാര്യമില്ല. മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നതുവരെ മാറി നില്‍ക്കേണ്ടതില്ല. വ്യക്തിപരമായ കാര്യങ്ങള്‍ മാറ്റിവെച്ച് മുന്‍ വിധികളില്ലാതെ, നിഷ്പക്ഷമായി കേസ് വിചാരണ ചെയ്യുക എന്നതാണ് ജഡ്ജിന്റെ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ പോലും ജഡ്ജ് പിന്‍മാറേണ്ട ആവശ്യമില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.
……….
അവിടംകൊണ്ടും കളി നിന്നില്ല ഒടുക്കത്തെ പൂട്ട് പൂട്ടാന്‍ ജഡ്ജിയെ മാറ്റാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. ?വിചാരണ കോടതി മാറ്റേണ്ട ആവശ്യമില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി എന്ന് മാത്രമല്ല സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വിധി. ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സര്‍ക്കാരിനെ താക്കീത് ചെയ്യുകയും ചെയ്തു. ‘മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാല്‍ ജഡ്ജിക്ക് സമ്മര്‍ദ്ദം ഉണ്ടയേക്കാം. ഓരോ വിഷയങ്ങള്‍ പ്രത്യേകിച്ച് എടുത്ത് ജഡ്ജി മുന്‍വിധിയോടെ ആണ് പ്രവര്‍ത്തിച്ചത് എന്ന ആരോപണം ഉന്നയിക്കരുത്. ആരോപണങ്ങള്‍ ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ ഉള്ളത് ആണ്. കോടതിയെയും, ജഡ്ജിയെയും അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തിന് സഹായിക്കുക ആണ് സര്‍ക്കാര്‍ ചെയ്യേണ്ടത്’
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു.
ചുക്കും ചുണ്ണാമ്ബുമില്ലാതെ ടവര്‍ ലൊക്കേഷനുകളുടെയും, മൊബൈല്‍ ടവറുകളുടെയും റൂട്ട് മാപ്പുമായി കോടതിയില്‍ അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍ക്കുന്ന പ്രോസിക്കൂഷനും പോലീസും, അവര്‍ ലക്ഷ്യം വെക്കുന്ന പ്രതിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തില്‍ അടിപതറി എന്നതിന്റെ ദൃഷ്ട്ടാന്തമാണ് ഈ കോടതി മാറ്റ ഹര്‍ജ്ജി എന്ന അസാധാരണ നാടകങ്ങള്‍ എന്ന് മനസിലാക്കാന്‍ പോലീസിന്റെ ഇന്‍വെസ്റ്റിഗേഷനോ വക്കീലിന്റെ സ്‌പെക്കുലേഷനോ വേണ്ട.. കോടതി മാറ്റേണ്ട, ജഡ്ജിയെ മാറ്റേണ്ട എന്ന സുപ്രീംകോടതി തീരുമാനം പുറത്തുവന്നപ്പോള്‍ അന്നത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ക്ക് സമനിലതെറ്റി രാജിവെച്ചോടിയെങ്കില്‍ പിന്നീട് പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് മാറ്റികൊണ്ട് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവും അതിനോടൊപ്പം ബാലചന്ദ്രകുമാര്‍ എന്നയാളുടെ മാധ്യമ വെളിപ്പെടുത്തല്‍ എന്ന ഉമ്മാക്കിയും കൊണ്ടു വന്നതാണ് നമ്മുടെ പുതിയ പ്രോസിക്കൂട്ടര്‍ അതും അടപടലം ധരണിയിലായിരിക്കുകയാണ്.
കേസിന്റെ വിചാരണയ്ക്കായി സ്‌പെഷ്യല്‍ പ്രോസിക്കൂട്ടര്‍ ഹാജരാകാതെ രാജിവെച്ച് വിചാരണ അനിശ്ചിതത്വത്തിലാക്കുന്ന നടപടിയും, മാപ്പ് സാക്ഷിയെ ഹാജരാക്കാന്‍ സാധിക്കാത്തതുമെല്ലാം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. എത്രയും വേഗതയില്‍ നീതിയുക്തമായി വിചാരണ ചെയ്യപ്പെടുക എന്നത് ഏതൊരു പ്രതിയുടെയും ഭരണഘടനാ മൗലികാവകാശമാണ്. അതുകൊണ്ടുതന്നെ തനിക്ക് നീതികിട്ടിയില്ല എന്ന പരാതിയുമായി സ്‌പെഷ്യല്‍ പ്രോസിക്കൂട്ടര്‍ ഹൈക്കോടതി രജിസ്ട്രാറിനു പരാതി നല്‍കിയതും പിന്നീട് രണ്ട് പ്രോസിക്കൂട്ടര്‍മാര്‍ രാജിവെച്ചതും ഇപ്പോള്‍ കോടതിയില്‍പ്രോസിക്കൂഷന. വേണ്ടി ഒരു വക്കീല് പോലും ഇല്ലാതിരുന്നതും ജുഡീഷ്യല്‍ ചരിത്രത്തിലെ അപഹാസ്യവും അശ്ലീലവുമായ സംഭവമായി വിലയിരുത്തപ്പെടും
പബ്ലിക് പ്രോസിക്കൂട്ടര്‍ക്ക് എന്ത് നീതിയാണ് ഒരു ക്രിമിനല്‍ കേസില്‍ കിട്ടേണ്ടത്? അദ്ദേഹത്തിന് വിചാരണയ്ക്കായുള്ള സാഹചര്യം ലഭിക്കുക എന്നതാണ് ഉണ്ടാകേണ്ടത്. പ്രതികളെ ശിക്ഷിക്കണമെന്ന് തെളിവുകളും, സാക്ഷിമൊഴികളും മുന്‍നിര്‍ത്തികൊണ്ട് പ്രോസിക്കൂട്ടര്‍ക്ക് ആവശ്യപ്പെടാം എന്നാല്‍ പ്രതികളെ നിര്‍ബന്ധമായും ശിക്ഷിച്ചിരിക്കണം എന്ന സൂപ്പര്‍ കോടതി നിലപാടെടുക്കാന്‍ പ്രോസിക്കൂട്ടറിനു എന്തധികാരമാണുള്ളത്? ക്രിമിനല്‍ കേസില്‍ പ്രതിയുടെ ദൗര്‍ബല്യം പ്രോസിക്കൂഷന്റെ ശക്തിയല്ല. താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് പ്രതിക്ക് കോടതിയില്‍ തെളിയിക്കേണ്ട കാര്യമില്ല എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.
ക്രിമിനല്‍ കേസുകളില്‍ പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്കൂഷന്‍ അഥവാ സ്റ്റേറ്റ് ബാധ്യസ്ഥമാണ് എന്നും പ്രതിയുടെ ഭാഗത്തുണ്ടാകുന്ന ദൗര്‍ബല്യങ്ങള്‍ പ്രോസിക്കൂഷന്റെ ശക്തിയായി കാണരുതെന്നും സുപ്രീംകോടതി വിധിച്ചു. ഏത് ഘട്ടത്തിലും കേസ് സംശയാതീതമായി തെളിയിക്കുക എന്നത് പ്രോസിക്കൂഷന്റെ ബാധ്യത ആണെന്നും പ്രതി ദുര്‍ബലമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത് എന്നതുകൊണ്ട് പ്രോസിക്കൂഷന്‍ പറയുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്. വിചാരണ വേളയില്‍ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം പ്രതിരോധിക്കുന്നതിനപ്പുറം താന്‍ കുറ്റം ചെയ്തിട്ടില്ല എന്നു സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രതികള്‍ക്കില്ല. അത് തെളിവുകള്‍ നിരത്തി തെളിയിക്കേണ്ട ബാധ്യത പ്രോസിക്കൂഷനാണ്. തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കണമെന്നും കോടതി ഉത്തരവുണ്ട്.
എതെങ്കിലും കാര്യത്തില്‍ പ്രതിക്ക് കോടതിയില്‍ കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാത്തത് പ്രോസിക്കൂഷന്റെ ശക്തിയല്ല കാണിക്കുന്നതെന്നും കൃത്യമായി കേസ് അന്വേഷിച്ച് തെളിവുകള്‍ സഹിതം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്കൂഷനാണ് ബാധ്യത എന്നും കോടതി പറഞ്ഞിട്ടുണ്ട്. ദിലീപ് എന്ന പ്രതിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും സാക്ഷിമൊഴികളോ, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകളോ ഇല്ലാത്ത പക്ഷം സാഹചര്യത്തെളിവുകള്‍ മാത്രം ഉപയോഗപ്പെടുത്തി പ്രതിയെ ശിക്ഷിക്കാനാകില്ല എന്ന് പ്രോസിക്കൂഷന് വ്യക്തമായിട്ടറിയാം. അതിനാല്‍ത്തന്നെ പൊതുബോധത്തെ ഇക്കിളിപ്പെടുത്താനും, പ്രതിയെ സാമൂഹികമായി ഇല്ലായ്മ ചെയ്യാനും ഇപ്പോള്‍ നടത്തുന്നതുപോലുള്ള ഏഴാംകൂലി പൊറോട്ട് നാടകങ്ങള്‍ കളിക്കാം എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല.