മനസ്സ് ആകെ അസ്വസ്ഥം, പൊന്ന് മോളെ, ഒരു നാട് മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്- മാധ്യമ പ്രവർത്തക

തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായ ബിഹാര്‍ സ്വദേശികളുടെ രണ്ട് വയസുകാരിക്കായി അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ഷാഡോ സംഘത്തെയും അന്വേഷണത്തിന് വിന്യസിച്ചു. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിലും കന്യാകുമാരിയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. നിലവില്‍ സിസിടിവികള്‍ പരിശോധിക്കുകയാണ്. കുട്ടിയെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. ഇപ്പോളിതാ കുഞ്ഞിനെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പ് വൈറലാവുന്നു

കുറിപ്പിങ്ങനെ

രാവിലെ തന്നെ ഹൃദയം നുറുക്കുന്ന വാർത്തയാണ് കേട്ടത്. തിരുവനന്തപുരം പേട്ട, ആൾസെയിൻസ് ഭാഗത്ത്‌ നിന്ന് രണ്ട് വയസ്സുള്ള പൊന്ന് മോളെ തട്ടിക്കൊണ്ടുപോയിട്ട് ഏകദേശം പത്ത് മണിക്കൂർ. തലസ്ഥാനനഗരിയിലെ തന്ത്രപ്രധാന സ്ഥലമായ ബ്രഹ്മോസിന്റെ അടുത്താനെങ്കിലും സംഭവം നടന്ന സ്ഥലം വളരെ വിജനമാണ്.

നാല് ചുറ്റും മതിലുകൾ, മതിലുകൾക്ക് അപ്പുറം ചതുപ്പ് നിലങ്ങൾ, ആളൊഴിഞ്ഞ പറമ്പുകൾ ,പിന്നെ അടുത്ത് തന്നെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ – പേട്ട, കൊച്ചു വേളി!! പിന്നെ സംഭവം നടന്നത് രാത്രി ഒരു മണിക്കും. എങ്കിലും ബ്രഹ്മോസിന്റെ ഗേറ്റിൽ CCTV ഉള്ളതിനാൽ കുഞ്ഞിന്റെ സഹോദരൻ പറഞ്ഞ മഞ്ഞ സ്‌കൂട്ടറിനെ കുറിച്ച് വിവരം ലഭിക്കും എന്ന പ്രതീക്ഷയുണ്ട്. പക്ഷേ പോലീസ് നായ സഞ്ചരിച്ച ദിശ ആ മോൻ പറഞ്ഞതിന്റെ നേർ വിപരീതവും. കുഞ്ഞിന്റെ സഹോദരങ്ങൾ, (അവരും കൊച്ചു കുഞ്ഞുങ്ങൾ ) പറഞ്ഞ മൊഴികൾ ഒക്കെ ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.

ആറ്റുകാൽ പൊങ്കാല ആയതിനാൽ ഒരുപാട് നാടോടികൾ ഇപ്പോൾ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അവർ പലയിടത്തായി തമ്പടിച്ചിട്ടുണ്ട്. കുഞ്ഞിനെ കാണാതായ സ്ഥലം ഫുട്ട്പാത്തിനോട് ചേർന്ന് തന്നെയുള്ള തുറസ്സായ ഒരു പറമ്പാണ്. നാടോടികൾ തമ്പടിക്കുന്ന സ്ഥിരം സ്ഥലം. എന്തോ മനസ്സ് ആകെ അസ്വസ്ഥമാണ്. കുഞ്ഞ്, കുട്ടി അവരെ കുറിച്ചുള്ള ആശങ്ക ഉണർത്തുന്ന വാർത്തകൾ എന്നെ സംബന്ധിച്ച് ഏറ്റവും വൈകാരികമായ ഒന്ന് ആയതിനാൽ മനസ്സ് ആകെ മരവിച്ച അവസ്ഥയാണ്. പൊന്ന് മോളെ, ഒരു നാട് മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. ഒരു നാട് മൊത്തം നിന്നെ തിരയുകയാണ്. പത്മനാഭസ്വാമിയുടെ മണ്ണിൽ വിരുന്ന് എത്തിയ കുഞ്ഞല്ലേ, നിന്നെ ഭഗവാൻ കാക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു