സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സ്വഭാവവുമില്ല, ബൈജു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് നടന്. 90കളില്‍ സൂപ്പര്‍ നായകന്മാര്‍ക്ക് ഒപ്പമായിരുന്നു ബൈജുവും. എന്നാല്‍ പിന്നീട് കരിയറില്‍ ബ്രേക്ക് എടുക്കുകയായിരുന്നു. തിരികെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയപ്പോഴും മലയാളികള്‍ ബൈജുവിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

ഇപ്പോള്‍ അവസാനമായി ക്ഷേത്രത്തില്‍ പോയ അനുഭവവും തന്റെ ദൈവ വിശ്വാസം എന്താണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ബൈജു. അന്ധവിശ്വാസങ്ങള്‍ ഇല്ലാത്ത താന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വ്യക്തമാക്കി.

നടന്‍ ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ, ‘എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല. വിശ്വാസങ്ങളുണ്ട്. സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. അവസാനമായി ക്ഷേത്രത്തില്‍ പോയത് ദാസേട്ടനൊപ്പമാണ്. അതൊരു അപ്രതീക്ഷ സന്ദര്‍ശനമായിരുന്നു. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയ്ക്കുവേണ്ടി മൂകാംബികയില്‍ പോകുമ്പോഴാണ് അവിടെവച്ച് ദാസേട്ടനെ കണ്ടത്. അന്ന് ദാസേട്ടന്റെ ജന്മദിനമായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു, ‘നീ അമ്പലത്തില്‍ വരുന്നില്ലേയെന്ന്’ എന്തായാലും ദാസേട്ടനൊപ്പം അല്ലേ പോകാമെന്നു ഞാനും കരുതി. അങ്ങനെ കൂടെ പോയി.

എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സ്വഭാവമില്ല. ആരോടും തെറ്റ് ചെയ്യുന്നില്ല, മോശമായി പെരുമാറുന്നില്ല, അങ്ങനെയുള്ള ഞാന്‍ എന്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന ചിന്തയാണ്. എന്ന് കരുതി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാം തെറ്റ് ചെയ്യുന്നവര്‍ ആണെന്നല്ല. എന്റെ അഭിപ്രായമാണിത്. ഞാന്‍ വിശ്വസിക്കുന്ന രണ്ട് ദൈവങ്ങള്‍ സൂര്യനും, ചന്ദ്രനും ആണ്. അതാണ് എന്റെ വിശ്വാസം’.