“മഹാരാഷ്ട്ര സർക്കാരിന്റെ ആയുസ് മാർച്ചുവരെ മാത്രം” വിവാദത്തിനു തിരികൊളുത്തി കേന്ദ്രമന്ത്രി നാരായണ്‍ റാണെ

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി കേന്ദ്രമന്ത്രി നാരായണ്‍ റാണെ. മഹാരാഷ്ട്ര സർക്കാരിനെതിരെ അട്ടിമറി ഭീഷണി മുഴക്കിയ അദ്ദേഹം സർക്കാരിന്റെ ആയുസ് 2022 മാര്‍ച്ചോടെ അവസാനിക്കുമെന്ന് പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുമെന്നും മഹാരാഷ്ട്രയില്‍ ഉടന്‍ മാറ്റം കാണാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ വീഴുമോ അതോ ചില പാർട്ടികൾ സഖ്യത്തിൽ നിന്ന് പിരിയുമോ എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യാനാവില്ല. മൂന്ന് കക്ഷികള്‍ ചേര്‍ന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികനാള്‍ അതിജീവിക്കില്ല. സര്‍ക്കാരിനെ താഴെയിറക്കാനും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനും ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും നാരായണ്‍ റാണെ വ്യക്തമാക്കി.

നേരത്തെ ശിവസേനയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച നേതാവാണ് നാരായണ്‍ റാണെ. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന 2019ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിടുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ശിവസേന മുന്നണി വിട്ടത്.