നഗ്‌ന ചിത്രങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി, പിന്നാലെ കൂട്ടബലാത്സംഗത്തിനിരയാക്കി

ചണ്ഡിഗഡ്: വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയ ഹാദിയ-ജഹാന്‍ കേസിനു പിന്നാലെ ലവ് ജിഹാദിന്റെ പേരില്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയില്‍ അടുത്ത് കേസ്. ചണ്ഡിഗഡ് സ്വദേശിയായ പതിനെട്ടുകാരിയാണ് തന്നെ പീഡനത്തിനിരയാക്കിയ ശേഷം നഗ്ന ചിത്രങ്ങളും പകര്‍ത്തി ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റിയെന്ന് ആരോപിച്ചാണു പരാതി. ശ്രീനഗര്‍ സ്വദേശിയായ യുവാവാണ് യുവതിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാരായ അഞ്ചംഗ സംഘം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോ, സിബിഐയോ കേസ് അന്വേഷിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ചണ്ഡിഗഡ് പോലീസ് ഈ കേസില്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും 18 കാരി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ നാലിന് പെണ്‍കുട്ടിക്കു നേരെ അസിഡ് ആക്രമണവും ഉണ്ടായിരുന്നു. എന്നാല്‍ പരിക്കേല്‍ക്കാതെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്തി പീഡനത്തിന് ചണ്ഡിഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സമ്മതപ്രകാരം നടന്ന ബന്ധമാണെന്ന കണ്ടെത്തലില്‍ കേസ് അവസാനിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പീഡനക്കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ജുവൈനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. നിലവില്‍ ജാമ്യത്തിലിറങ്ങി. ഹൈക്കോടതിയില്‍ ജസ്റ്റിസ് അനിത ചൗധരിയുടെ ബെഞ്ച് കഴിഞ്ഞ മെയ് മാസത്തില്‍ കേസ് പരിഗണിച്ചിരുന്നു. ജൂലൈ 18 നു മുമ്പ് പ്രായം തെളിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2016 ജനുവരിയിലാണ് പെണ്‍കുട്ടി ആണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഹിന്ദു ആണെന്ന് പറഞ്ഞായിരുന്നു ആണ്‍കുട്ടി സൗഹൃദം ഉണ്ടാക്കിയെടുത്തതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ചണ്ഡിഗഡിലുള്ള ഒരു ഹോട്ടലില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചുവെന്നും തുടര്‍ന്ന് ആണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോളാണ് ഈ ബന്ധത്തിന് സമ്മതം നല്‍കിയതെന്നും പറയുന്നു. അതിനു പിന്നാലെയാണു മുസ്ലീമാണ് തന്റെ സുഹൃത്തെന്ന് മനസിലാക്കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു. ഇതോടെ ആണ്‍കുട്ടിയുടെ വീട്ടുകാരുമായും പെണ്‍കുട്ടി ബന്ധം തുടങ്ങിയിരുന്നു.

2017 ഏപ്രിലില്‍ ഇരുവരും വീണ്ടും ഹോട്ടലില്‍ കണ്ടുമുട്ടിയപ്പോഴാണ് നിര്‍ബന്ധിച്ച് ശാരിരീക ബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം തന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി ഉയര്‍ത്തിയതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി ശ്രീനഗറിലെ ആണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അഞ്ചംഗ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായും പരാതിയില്‍ വ്യക്തമാക്കുന്നു.