പിണറായിയിൽ കോഴി പ്രസവിച്ചു, വിശ്വസിക്കാനാവാതെ നാട്ടുകാരും വീട്ടുകാരും

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എപ്പോളും നിലനിൽക്കുന്ന സംശയമാണ്.കോഴി മുട്ടയിട്ട് അടയിരുന്നാണ് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് നാം ചെറുപ്പം മുതൽ കേട്ടതാണ്.എന്നാലിപ്പോളിതാ ഒരു വിത്യസ്തമായ വാർത്തയാണ് കണ്ണൂർ പിണറായിയിൽ നിന്നും പുറത്തുവരുന്നത്.കോഴി പ്രസവിച്ചുവെന്ന വാ‌ർത്തയിൽ ഞെട്ടിയിരിക്കുകയാണ് പിണറായിയിലെ പ്രദേശവാസികൾ.വെണ്ടുട്ടായിലെ തണലി’ൽ കെ.രജിനയുടെ വീട്ടിലാണ് കോഴി പ്രസവിച്ചത്. പ്രസവത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി അൽപ്പസമയത്തിനുള്ളിൽ ചത്തു.

ബീഡിത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് രജിനയ്ക്ക് കോഴിയെ ലഭിച്ചത്.കോഴിമുട്ടയിൽ പലപ്പോഴും രണ്ട്‌ മഞ്ഞക്കരു കാണാറുള്ളതായും മുട്ടകൾക്ക് സാധാരണയിൽ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവർ പറയുന്നു.കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല.

വാർത്തയറിഞ്ഞ് നിരവധിപ്പേരാണ് രജിനയുടെ വീട്ടിൽ എത്തിയത്.അതേസമയം ഇതുസംബന്ധിച്ച്‌ വ്യക്തത ലഭിക്കാൻ പരിശോധന നടത്തണമെന്ന് റിട്ട.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ആർ.രാജൻ പറഞ്ഞു.തള്ളക്കോഴിയുടെ ഉള്ളിൽ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല.ഭ്രൂണം വികസിച്ച്‌ നിശ്ചിത സമയമെത്തിയാൽ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാൻ ശ്രമിക്കും.21 ദിവസമാണ് മുട്ട അടവെച്ച്‌ വിരിയിക്കാനെടുക്കുന്ന കാലയളവ്.കോഴിയുടെ ജഡം പരിശോധിച്ചാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.