മുഖ്യമന്ത്രി നടത്തിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു, ആകെ ചിലവ് 26.86 ലക്ഷം ലക്ഷം രൂപ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഓണസദ്യയ്‌ക്ക് 7.86 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു. ഇതിനായി 19,00,130 രൂപ ചെലവായെന്നും നവംബർ 8ന് ഹോട്ടലിന് പണം നൽകിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചതോടെ ചെലവ് 26,86130 രൂപ ആയി ഉയർന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വച്ചായിരുന്നു പൗര പ്രമുഖർക്ക് മുഖ്യമന്ത്രി ഓണസദ്യ നടത്തിയത്. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓണസദ്യയിൽ അഞ്ച് തരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉണ്ടായിരുന്നു. സ്വകാര്യ കേറ്ററിങ് സ്ഥാപനമാണ് സദ്യ വിളമ്ബിയത്.

ഇപ്പോൾ അധികമായി അനുവദിച്ച ഫണ്ട് എതു വകയിലാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയില്‍ എത്രപേര്‍ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.