ന്യൂദല്‍ഹി . രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് കേരളത്തിലാണെന്ന് റിപ്പോർട്ട്. രാജ്യത്താകെയുള്ള സജീവ കേസുകളുടെ എണ്ണം 18,389 ആയി ഉയര്‍ന്നു. ഇതില്‍ 4953 പേര്‍ കേരളത്തിലാണ്. 24 മണിക്കൂര്‍ കൊണ്ട് 578 രോഗികളുടെ വര്‍ധനയാണ് കേരളത്തിൽ മാത്രം ഉണ്ടായത്. 304 പേര്‍ രോഗമുക്തി നേടി. ഒരു മരണവും ഉണ്ടായി.
രോഗികളുടെ കാര്യത്തിൽ രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്. 3324 രോഗികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 234 കേസുകളുടെ വര്‍ധന. മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ആണ്. 2294 കേസുകള്‍, ഇവിടെ കഴിഞ്ഞ ദിവസ ത്തെക്കാള്‍ 16 കേസുകള്‍ കുറഞ്ഞു. കര്‍ണാടക, ദല്‍ഹി, ഹിമാചല്‍പ്രദേശ്, തമിഴ്നാട്, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍ ഉള്ളത്.
പ്രതിദിന കോവിഡ് കേസുകളും വര്‍ധിക്കുകയാണ്. ഞായറാഴ്ച പുതിയ 3,824 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശനിയാഴ്ച 2,994, വെള്ളിയാഴ്ച 3,095 കേസുകളുമാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കേസുകളാണ് ഇപ്പോള്‍ രേഖപ്പെടുത്തപ്പെടുത്തിയിട്ടുള്ളത്. കേരളത്തിനുപുറമെ ദല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 1,784 പേര്‍ രോഗമുക്തിനേടി. ആകെ രോഗമുക്തരുടെ എണ്ണം 4,41,73,335 ആയി വര്‍ധിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ 1,33,153 പരിശോധനകള്‍ രാജ്യത്ത് നടന്നു.. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87%വും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24%വുമാണ്. സജീവ കേസുകള്‍ 0.04%ആണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.77% ആണ്. ഇതുവരെ 220.66 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. ഇതില്‍ 95.21 കോടി രണ്ടാം ഡോസും 22.86 കോടി മുന്‍കരുതല്‍ ഡോസുമാണ്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആശുപത്രികളില്‍ മാസ്‌ക്ക് ധരിക്കേണ്ടത് നിര്‍ബ ന്ധമാക്കിയിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.