സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റിയാദില്‍ നിന്നെത്തിയ 82കാരനായിരുന്ന ഇദ്ദേഹം വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. പനി ശക്തമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.

നേരത്തേ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂണ്‍ 29നാണ് റിയാദില്‍ നിന്നും നാട്ടിലെത്തിയത്. പനികൂടി ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.

മലപ്പുറത്ത് ദിനംപ്രതി കോവിഡ് ആശങ്ക വര്‍ധിക്കുകയാണ്. നിരീക്ഷണത്തില്‍ കഴിയവെ നിര്‍ദേശങ്ങള്‍ മറികടന്ന് ആളുകളുമായി ഇടപഴകിയ രണ്ട് പേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു. ചീക്കോട്, ഊര്‍ങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്വാറന്റൈന്‍ ലംഘിച്ച്‌ പുറത്തിറങ്ങിയത്. ചീക്കോട് സ്വദേശിയായ യുവാവിന്റെ സമ്ബര്‍ക്ക പട്ടികയില്‍ മാത്രം നിരവധി പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.