സിപിഎം-ജിഹാദി ഫ്രാക്ഷൻ, സുരേഷ്ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ട്

 

തിരുവനന്തപുരം/ സുരേഷ്ഗോപിക്കും ബി ജെ പി നേതൃത്വത്തിനുമെതിരെ സി പി എം-ജിഹാദി ഫ്രാക്ഷൻ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടികൾ സ്വീകരിക്കുമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.

ഇത് സംബന്ധിച്ച് സുരേദ്രന്റെ പ്രസ്താവന ഇങ്ങനെ – ‘മലയാളത്തിന്റെ മഹാനടനും ഭാരതീയ ജനതാ പാർട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ്ഗോപിക്കും ബി ജെ പി നേതൃത്വത്തിനുമെതിരെ സിപിഎം-ജിഹാദി ഫ്രാക്ഷൻ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടികൾ സ്വീകരിക്കും.

രാജ്യസഭാ എം പിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്ഗോപി ജനങ്ങൾക്ക് വേണ്ടി നടത്തിയ സേവന പ്രവർത്തനങ്ങൾ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികൾ അംഗീകരിച്ചിട്ടുള്ളതാണ്. ബി ജെ പിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാർത്തകൾ ദുഷ്ടലാക്കോടെയാണെന്നും സുരേഷ്ഗോപി പറ‍ഞ്ഞു.

കേരളത്തിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സുരേഷ്ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. പാർട്ടി പ്രവർത്തകരിലും അനുഭാവിക ളിലും ആശയക്കുഴപ്പമുണ്ടാ ക്കാൻ വേണ്ടി ചില കോണുകളിൽ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജൽപനങ്ങൾ ബി ജെ പി പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും’.

താൻ ബി ജെ പി വിടുമെന്ന വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നു സുരേഷ് ഗോപി തന്നെ നേരത്തേ പ്രതികരിച്ചിരുന്നു. ബി ജെ പി വിട്ട് എങ്ങോട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉറച്ച് പിന്തുണ നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.