പത്തനംതിട്ട. പെരുനാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ പരാതി. പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനനും സിപിഎം ലോക്കല്‍ സെക്രട്ടറി റോബിനും എതിരെ മരിച്ച ബാബുവിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ബാബുവിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ പരാമര്‍ശമുണ്ടായിരുന്നു. വെയിറ്റിങ് ഷെഡ് നിര്‍മ്മാണത്തിന് സ്ഥലം പിടിച്ചെടുക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഞായറാഴ്ച രാവിലെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെയിറ്റിങ് ഷെഡിനായി പഞ്ചായത്ത് ബലമായി രണ്ട് സെന്റ് സ്ഥലം പിടിച്ചെടുത്തു എന്നാണ് സംഭവത്തിൽ ആരോപണം ഉയർന്നിരിക്കുന്നത്. കത്തിലെ കയ്യക്ഷരം ബാബുവിന്റെത് തന്നെയാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്.
ആരോപണത്തില്‍ കഴമ്പില്ലെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ പറയുന്നത്. പഴയ വെയിറ്റിങ് ഷെഡ് പൊളിച്ചു പണിയാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. ബാബു സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ആ സ്ഥലം അളന്ന് കൊടുത്ത് വിഷയം അവസാനിപ്പിച്ചിരുന്നതായി റോബിന്‍ പറഞ്ഞു. മാസങ്ങളായി ബാബുവുമായി സംസാരിച്ചിട്ടില്ലെന്നും റോബിന്‍ പറയുന്നുണ്ട്.