കരയ്ക്കടിഞ്ഞ മൃതദേഹം മാതമംഗലം സ്വദേശിയുടേത്, തിരിച്ചറിഞ്ഞു

കണ്ണൂർ ∙ മാട്ടൂലിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മാതമംഗലം പെരുവാമ്പ ഓടമുട്ട് സ്വദേശി രൂപേഷ് മാണിയാട്ട് (39) ആണ് മരിച്ചത്. തട്ടുമ്മലിൽ ബാർബർ തൊഴിലാളിയായിരുന്നു. കഴിഞ്ഞ 14 മുതലാണ് ഇയാളെ കാണാതായത്. പുതുക്കിൽ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്.

അതേസമയം, കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം. പൂനയിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്സ് പൂർത്തിയാക്കി വീട്ടിലേക്ക് വരവെയായിരുന്നു ബോംബെ ജയന്തി ട്രെയിനിൽ നിന്നും വീണ് അപകടമുണ്ടായത്.

സാധനങ്ങൾ പ്ലാറ്റ്ഫോമിലേക്ക് എടുത്തു വെച്ച ദീപക്, ട്രെയിനിൽ മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി. എന്നാൽ ഈ സമയം ട്രെയിൻ നീങ്ങി ഫ്ലാറ്റ് ഫോം കഴിഞ്ഞിരുന്നു. എങ്കിലും കണ്ണട എടുത്ത് വേഗത്തിൽ ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്. അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു.

എന്നാൽ ഈ സമയം ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സുഹൃത്തുക്കൾ ദീപക്കിനെ കാണാതായതോടെ റെയിൽവേ പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിച്ചതോടെയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിന് ഉണ്ടായ അപകടവും മനസ്സിലാക്കിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.