10 ലക്ഷം രൂപ കാറിൽ കടത്താൻ ശ്രമം, മലപ്പുറത്ത് യുവാവ് പിടിയിൽ

മലപ്പുറം : മതിയായ രേഖകളില്ലാതെ 10 ലക്ഷം രൂപ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. മലപ്പുറം കൊടുവള്ളി സ്വദേശി നജ്മുദ്ദീനാണ് അരീക്കോട് കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ പോലീസിന്റെ പിടിയിലായത്.

മതിയായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവുമായി പ്രതി കുടുങ്ങിയത്

പ്രതിയായ യുവാവ് അരീക്കോട് ഭാഗങ്ങളിൽ നിന്നാണ് പണം കൈപ്പറ്റിയതെന്നും കീഴിശേരി ഭാഗത്ത് വിതരണത്തിന് എത്തിച്ച പണമാണിതെന്നും പോലീസ് പറഞ്ഞു. പണം മഞ്ചേരി കോടതിയിൽ ഹാജരാക്കും. അതേസമയം, മലപ്പുറത്ത് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പന്തല്ലൂർ വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലാണ് മരിച്ചത്.

ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിയെ ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി തഹ്ദില പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തഹ്ദിലയുടെ ഭർത്താവ് നിസാർ വിദേശത്താണ്. രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെ നാല് മക്കളാണ് ഇരുവർക്കുമുള്ളത്.