സമഗ്രാന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ സമഗ്രാന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. കൊല്ലം മെഡിക്കൽ കോളജിലെ ഡോ. എസ്. ശ്രീകണ്ഠൻ, ഡോ. രഞ്ജു രവീന്ദ്രൻ എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയത്. ബുധനാഴ്ചയ്ക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാതെ വകുപ്പ് മേധാവിക്കെതിരെ നടപടിയെടുത്തെന്ന് ആക്ഷേപം ഉയർന്നിരുന്നു. മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിലെ വീഴ്ചയിൽ അന്വേഷണ വിധേയമായി ഓർത്തോ യൂണിറ്റ് തലവൻ ഡോ. പി.ജെ ജേക്കബിനെ സസ്പെൻഡ് ചെയ്തത് ഉൾപ്പടെ പരിശോധിക്കാനാണ് രണ്ടംഗ സമിതിയെ നിയോഗിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വകുപ്പ് തലവനെതിരായ നടപടിയുൾപ്പെടെ വകുപ്പുതലത്തിൽ അന്വേഷണം നടത്താൻ തീരുമാനമായത്.