മോര്‍ഫ് ചെയ്ത ഫോട്ടോയും വീഡിയോയും ഇറക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രശസ്തൻ, ഇപി ജയരാജന്‍

തിരുവനന്തപുരം: അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രശസ്തനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വൃത്തികെട്ട രാഷ്ട്രീയമാണ് വിഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്. ഇപ്പോള്‍ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള തന്റെ ഭാര്യയുടെതെന്ന് പറയുന്ന ഫോട്ടോ മോര്‍ഫ് ചെയ്തതാണെന്ന് ജയരാജന്‍ പറഞ്ഞു. ബിജെപി വനിത നേതാവിന്റെ തലവെട്ടി തന്റെ ഭാര്യയുടെ തല ഒട്ടിച്ച് പ്രചരിപ്പിക്കുകയാണ്.

വൈദേകത്തില്‍ തന്റെ ഭാര്യയ്ക്ക് ഷെയര്‍ ഉണ്ട്. അവിടെ രാജീവ് ചന്ദ്രശേഖരന്റെ ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടോയെന്ന് അറിയില്ല. 2014ല്‍ തുടങ്ങിയ വൈദേകത്തില്‍ തന്റെ ഭാര്യ ഷെയര്‍ എടുത്തത് 2022ലാണ്. അതിലെന്താണ് തെറ്റെന്നും തെറ്റായ എന്തെങ്കിലും തന്റെ ഭാര്യ ചെയ്തതിന് തെളിവുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു. വൈദേകത്തിലെ ഓഹരി വില്‍ക്കാനുള്ള ശ്രമം ഭാര്യ തുടരുകയാണ്. എന്നാല്‍ ഓഹരി വാങ്ങാന്‍ ആരും വരുന്നില്ല. രാജീവ് ചന്ദ്രശേഖരനെ ഇന്നുവരെ താന്‍ കണ്ടിട്ടില്ല. ഏതോ ഒരു കമ്പനിയെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം തനിക്കില്ലന്നും ഇപി ജയരാജന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി സതീശന്‍ പ്രചരിപ്പിക്കുകയാണ്. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ എല്ലാ നല്ലവരായ മനുഷ്യര്‍ക്കും കഴിയണം. ഫോട്ടോ പ്രചരിക്കുന്നതില്‍ തന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കോണ്‍ഗ്രസ് കേരളത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇപി പറഞ്ഞു. കോണ്‍ഗ്രസ് എടുക്കുന്ന മൃദുഹിന്ദുത്വ നിലപാടിനെ കുറിച്ച് മുസ്‌ലിം ലീഗ് ചിന്തിക്കണം. കോണ്‍ഗ്രസ് ലീഗിന് നല്‍കിയത് രണ്ടു സീറ്റ് മാത്രം. ലീഗിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.