മലയാള സിനിമ കടുത്ത പ്രതിസന്ധിയെ ആണ് നേരിടുന്നത്. പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നോ രണ്ടോ സിനിമകളാണ് തീയേറ്ററിൽ വിജയകരമാകുന്നത്. മിക്ക സിിനമിയും ഒടിടിയെ ഉദ്ദേശിച്ച് ഇറക്കുന്നതിനാൽ സിനിമകൾക്കായി പ്രേക്ഷകർ തിയേറ്ററിൽ പോകുന്നത് ഓരോ ദിവസവും കുറയുകയാണ്. മിക്കവരുടെയും വീടുകളിൽ ബിഗ് സ്ക്രീൻ ടി വികൾ എത്തിത്തുടങ്ങി. ഇത് ഒ ടി ടികളിലെ സിനിമകൾ തീയേറ്ററുകളിൽ കാണുന്നപോലെ എല്ലാവര്ക്കും കാണാൻ എളുപ്പമാക്കി.
ഈ സാഹചര്യത്തിലാണ് നിർമാതാക്കളുടെ പ്രതിസന്ധി അവസാനിപ്പിക്കാനായി താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിർമാതാക്കൾ രംഗത്തെത്തുന്നത്. ഇക്കാര്യത്തെ പിന്തുണച്ച് പ്രതികരിച്ച പ്രൊഡ്യൂസർ സാന്ദ്ര തോമസ് പറഞ്ഞിരിക്കുന്നത് ഇങ്ങനെ:
താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് എല്ലാ സിനിമ സംഘടനകളും ചേർന്ന് സംയുക്തമായൊരു തീരുമാനത്തിലെത്തണമെന്ന് പ്രൊഡ്യൂസർ സാന്ദ്ര തോമസ് പറഞ്ഞിരിക്കുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് സാന്ദ്രയുടെ പ്രതികരണം. നിർമാതാവ് സുരേഷ് കുമാർ പറഞ്ഞത് നൂറ് ശതമാനം ശരിയായ കാര്യമാണെന്നും, ഇൻഡസ്ട്രിക്ക് അനുസരിച്ച് മാത്രമേ താരങ്ങൾ പ്രതിഫലം ചോദിക്കാവൂ എന്നും സാന്ദ്ര തോമസ് പറഞ്ഞിരിക്കുന്നു.
‘ജി സുരേഷ് കുമാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഇൻഡസ്ട്രിക്ക് അനുസരിച്ച് മാത്രമേ പ്രതിഫലം ചോദിക്കാവൂ. ഇവിടെ കാര്യങ്ങൾ അൺബാലൻസ്ഡാണ്. കാരണം, ഇവിടെ സിനിമയുടെ കോസ്റ്റിന്റെ 70 ശതമാനവും താരങ്ങളുടെ പ്രതിഫലമാണ്. ബാക്കി മാത്രമേ ടെക്‌നീഷ്യൻ കോസ്റ്റും, പ്രൊഡക്ഷൻ കോസ്റ്റും വരുന്നുള്ളൂ. ഇങ്ങനെയായാൽ എങ്ങനെ ഇവിടെ ഒരു സിനിമ ബാലൻസ്ഡാകും ? സാന്ദ്ര ചോദിക്കുന്നു.
‘സിനിമ 10 കോടിയുടെയും 12 കോടിയുടെയും ആയിരിക്കും. എന്നാൽ, ഇതിനകത്ത് എവിടെയാണ് ഇത്രയും പണം ഉപയോഗിച്ചത് എന്ന് കാണുന്നവർക്ക് തോന്നും. പക്ഷെ പണം മുഴുവൻ പോയിട്ടുണ്ടാകുക ചിലരുടെ വീടുകളിലേക്കായിരിക്കും. അതുകൊണ്ട് തന്നെ സുരേഷ് കുമാർ പറഞ്ഞതിൽ ഒരു തെറ്റുമില്ല, നൂറ് ശതമാനം ശരിയാണെന്നാണ് എന്റെ അഭിപ്രായം’ സാന്ദ്ര തോമസ് പറയുന്നു.
മലയാള സിനിമയിൽ എല്ലാവർക്കും സംഘടനകളുണ്ട്. ആർട്ടിസ്റ്റിന് അസോസിയേഷനുണ്ട്, നിർമാതാക്കൾക്ക് അസോസിയേഷനുണ്ട്, ഫെഫ്കയുണ്ട് ഇവരെല്ലാവരും കൂടെ ഒന്നിച്ചിരുന്ന് സംയുക്തമായി ഒരു തീരുമാനത്തിലെത്തണം. കാരണം പല സിനിമകൾക്കും ഇവിടെ കളക്ഷനില്ല. ഈ അടുത്തിറങ്ങിയ ഒരു സിനിമയിൽ നിന്നും 10 ലക്ഷം രൂപക്ക് മുകളിൽ തിയേറ്റർ കളക്ഷൻ വന്നിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്രയും കാശ് ചോദിക്കുന്നതിൽ അർത്ഥമില്ല. ഇൻഡസ്ട്രി നശിച്ചുപോവുകയേ ഉള്ളൂ- സാന്ദ്ര പറഞ്ഞു.