ദുബായില്‍ തനിക്ക് ഒരു ബിസിനസും ഇല്ല, പോകുന്നത് സുഹൃത്തുക്കളുടെ കട ഉദ്ഘാടനത്തിന്; ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

മലപ്പുറം: താന്‍ മെയ് രണ്ടിന് ശേഷവും തവനൂരില്‍ തന്നെയുണ്ടാവുമെന്നും ദുബായില്‍ എന്നല്ല, ലോകത്ത് എവിടേയും ഒരു ബിസിനസും തനിക്ക് ഇല്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച്‌ തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. ദുബായില്‍ പോയത് സുഹൃത്തുക്കളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനാണെന്നും ഫിറോസ് കുന്നംപറമ്ബില്‍ വിശദീകരിക്കുന്നു.
തവനൂരുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാവുമെന്നും അതിന് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലായെന്നും ഫിറോസ് കുന്നംപറമ്പില്‍
പറയുന്നു.

ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഞാന്‍ തവനൂര്‍ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുന്‍പ് തന്നെ* . എന്റെ സുഹൃത്തുക്കളെ കാണാനും തെരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ എത്തിച്ചേരാം എന്ന് ഉറപ്പുനല്‍കിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍ക്കും ആണ് ദുബായിയില്‍ എത്തിയത്..

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ല. തെരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍ .ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങള്‍ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ് .. ഞാന്‍ തവനൂരുകാര്‍ക്ക് നല്‍കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാന്‍ ഉണ്ടാകും എന്ന്. അതുപാലിക്കാന്‍ എനിക്ക് മെയ് 2തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഞാന്‍ നല്‍കിയ വാക്ക് അത് പാലിക്കും എന്ന് എന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് അറിയാം…

എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല.. പരാജയം ബോധ്യപെടുമ്ബോള്‍ പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളുമായി കടന്നു വരും.. അതെല്ലാം മനസ്സിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്കു നന്നായി അറിയാം…