ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

കൊച്ചി: യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയിൽ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളിൽ ആചരിച്ചു.യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാ​ഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളിൽ പ്രാർത്ഥന ചടങ്ങുകൾ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് വിശ്വാസികൾ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

ഒരാഴ്ചയായി നടന്നു വരുന്ന വിശുദ്ധവാര തിരുകർമങ്ങളുടെ ഏറ്റവും സുപ്രധാനമായ ചടങ്ങുകളാണ് ദേവാലയങ്ങളിൽ ഇന്നു നടക്കുന്നത്. ഉപവാസത്തോടും പ്രാർത്ഥനയോടെയും ഏറെ വിശുദ്ധിയോടെ ആചരിക്കുന്ന ദിവസമാണിന്ന്. ദേവാലയങ്ങളിൽ രാവിലെ ആറ് മണി മുതൽ പ്രത്യേക ബൈബിൾ വായനയും തിരുകർമ്മങ്ങളും ആരംഭിച്ചു. ഉച്ചകഴിഞ്ഞ് യേശുവിന്‍റെ സ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും.