‘ലെ ഹയാത്ത്’ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് കൂടി ഭക്ഷ്യ വിഷബാധ

കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന കാക്കനാട് മാവേലി പുരത്തുള്ള ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യ പ്രശ്നങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു.

ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാഹുൽ മരണപ്പെടുന്നത്. 24 വയസ് മാത്രമുള്ള രാഹുൽ എന്ന യുവാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു രാഹുൽ. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചതെന്നും അധികൃതർ അറിയിച്ചിരുന്നു.

കഴിഞ്ഞ വെളളിയാഴ്ച വൈകിട്ടാണ് രാഹുൽ ഹയാത്തിൽ നിന്ന് ഷവർമ്മ വാങ്ങിക്കഴിച്ചത്. ഓൺലൈനായാണ് യുവാവ് ഷവർമ്മ വാങ്ങിയത്. അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. കാക്കനാട് സെസ്സിലെ ജീവനക്കാരനാായിരുന്നു കോട്ടയം സ്വദേശിയായ രാഹുൽ. വീട്ടുകാരുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുൽ ഷവർമ്മ കഴിച്ച ‘ലെ ഹയാത്ത് ‘ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി.