മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് നൂറ് രൂപ നിരക്കിൽ അഞ്ച് ഹെക്ടർ ഭൂമി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി. വയനാട് മാനന്തവാടി കല്ലോടിയില്‍ സെന്റ് ജോര്‍ജ് പള്ളിക്ക് ഭൂമി നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015ല്‍ യുഡിഎഫ് സര്‍ക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കില്‍ അഞ്ച് ഏക്കര്‍ ഭൂമി പള്ളിക്ക് പതിക്ക് നല്‍കിയത്. 2015ലെ കണക്കുകള്‍ പ്രകാരം മൂന്ന് കോടി വിലമതിക്കുന്നതാണ് ഭൂമി.

പള്ളിക്ക് ഭൂമി ദാനം ചെയ്തതിനെ ചോദ്യം ചെയ്ത് ആദിവാസികളാണ് കോടതിയെ സമീപിച്ചത്. വിപണി വില നല്‍കിയാല്‍ മാത്രം ഭൂമി വിട്ട് നല്‍കിയാല്‍ മതിയെന്ന കോടതി വ്യക്തമാക്കി. പള്ളി ഒരു മാസത്തിനകം തുക നല്‍കി ഭൂമി വാങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.

അതേസമയം ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ ഭൂമിക്കായി കാത്തുനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഭൂമി ദാനങ്ങള്‍ നടക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു.