ഞാനൊരു ​ഗണപതിഭക്തൻ, എന്നെ നയിക്കുന്നത് ഹിന്ദുവിശ്വാസം, രാംകഥയില്‍ പങ്കെടുത്ത് ബ്രീട്ടിഷ് പ്രധാനമന്ത്രി

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദു വിശ്വാസം തന്നെ നയിക്കുന്നുവെന്നും ബ്രിട്ടന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ ഏറ്റവും മികച്ചത് ചെയ്യാന്‍ തനിക്ക് ധൈര്യം നല്‍കുന്നത് അതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാംകഥയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു ഹിന്ദുവായിട്ടാണ് താന്‍ എത്തിയതെന്ന് സുനക് പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ മൊറാരി ബാപ്പുവിന്റെ രാം കഥയില്‍ എത്താന്‍ കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയും സന്തോഷവുമാണെന്ന് സുനക് പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസം വളരെ വ്യക്തിപരമാണ്. അത് എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നെ നയിക്കുന്നു. പ്രധാനമന്ത്രിയാവുക എന്നത് ഒരു വലിയ ബഹുമതിയാണ്, പക്ഷേ അത് എളുപ്പമുള്ള ജോലിയല്ല. ബുദ്ധിമുട്ടുള്ള തീരുമാനങ്ങളുണ്ട്, നേരിടാന്‍ കഠിനമായ തിരഞ്ഞെടുപ്പുകള്‍ ഉണ്ട്, എന്നാല്‍ എന്റെ വിശ്വാസം എല്ലാത്തിനേയും നേരിടാനുള്ള കരുത്ത് നല്‍ക്കുന്നു.

രാജ്യത്തിനായി എനിക്ക് കഴിയുന്നത് ചെയ്യാന്‍ എനിക്ക് ധൈര്യവും ശക്തിയും പകരുന്നത് അതാണെന്നും സുനക് പറഞ്ഞു. 10 ഡൗണിംഗ് സ്ട്രീറ്റിലെ എന്റെ ഓഫിസിലെ മേശപ്പുറത്ത് ഒരു സ്വര്‍ണ്ണ ഗണപതി ഉണ്ട്. അതു നല്‍കുന്നത് വലിയ ആത്മവിശ്വാസമാണെന്ന് മൊരാരി ബാപ്പുവിന്റെ രാംകഥയുടെ പശ്ചാത്തലമായി ഭഗവാന്‍ ഹനുമാന്റെ ഒരു വലിയ സ്വര്‍ണ്ണ ചിത്രം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വംശജനായ ബ്രിട്ടണിലെ ആദ്യ പ്രധാനമന്ത്രി പഞ്ചാബി വേരുകളുള്ള ഒരു ഹിന്ദു മതവിശ്വാസി കൂടിയാണ്. സതാംപ്ടണിലെ തന്റെ കുട്ടിക്കാലത്ത് നിരന്തരം കുടുംബത്തോടൊപ്പം തൊട്ടടുത്തുള്ള ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. എന്റെ മാതാപിതാക്കളും കുടുംബവും പൂജകളും ആരതികളും സംഘടിപ്പിക്കും. അതിനുശേഷം, എന്റെ സഹോദരനും സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പം ഉച്ചഭക്ഷണവും പ്രസാദവും വിളമ്പാന്‍ താനുമുണ്ടായിരുന്നെന്നും സുനക് പറഞ്ഞു.