കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഇടുക്കി മുൻ എം.പി. ജോയ്സ് ജോർജ്. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണെന്നും രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്സ് പറഞ്ഞു. “പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കും”.
തിങ്കളാഴ്ച ഇരട്ടയാറിൽ ഉടുമ്പൻചോല മണ്ഡലത്തിലെ സ്ഥാനാർഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ജോയ്‌സിന്റെ വിവാദ പരാമർശം.
അതേസമയം, അവനവന്റെ സ്വാഭാവമാണ് മറ്റുള്ളവർക്കെന്ന് ജോയ്സ് തെറ്റിദ്ധരിച്ചതാകുമെന്ന് വിഷയത്തെ കുറിച്ച് പ്രതികരണം ആരായവേ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. അശ്ലീല മനസ്സിന്റെ ഉടമയായ ഒരു മ്ലേച്ഛനാണ് താൻ എന്നു കൂടി ജോയ്സ് തെളിയിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ ഈയൊരു പദപ്രയോഗത്തിലൂടെ വിമർശിക്കാൻ ജോയ്സിന് എന്താണ് യോഗ്യതയെന്നും ഡീൻ ആരാഞ്ഞു. എം.എം. മണി മുൻപും ഇതുപോലെയൊക്കെയുള്ള പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. എം.എം. മണിയെ സുഖിപ്പിക്കലാണ് ജോയ്സ് ജോർജിന്റെ ഇടുക്കിയിലെ രാഷ്ട്രീയം. ജോയ്സ് ജോർജിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.