ഓട്ടോ നിർത്തിയതിനെ ചൊല്ലി തർക്കം, ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പാലക്കാട് : ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റു. കല്ലേക്കാട് മേട്ടുപ്പാറയിൽ ആണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം.

ജീവൻ്റെ സുഹൃത്തിൻ്റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിരിച്ചുണ്ടായ കല്ലേറിൽ അയൽവാസികളായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരിക്കേറ്റു. കഴുത്തിൽ വെട്ടേറ്റ കുമാരന്റെ നില ​ഗുരുതരമാണ്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ബാക്കിയുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ലെന്നാണ് വിവരം. രതീഷും രമേഷും ചേർന്നാണ് വീടുകയറി ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള രമേഷിനെ കസ്റ്റഡിയിലെടുക്കുമെന്ന് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.