പുക ശമിപ്പിക്കാന്‍ ഊര്‍ജിത ശ്രമം; മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക ശമിപ്പിക്കുവാന്‍ ഊര്‍ജിത ശ്രമം തുടുന്നു. തീയണയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ദുരന്തനിവാരണ നിയമപ്രകാരം മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തു. കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. അതേസമയം രണ്ട് ദിവസം കൊണ്ട് പുക പൂര്‍ണമായും കെടുത്തുവാന്‍ സാധിക്കുമെന്നാണ് കളക്ടര്‍ പറയുന്നത്. തിപിടിത്തം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

തീപിടിത്തം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ഹൈക്കോടതി ചൊവ്വാഴ്ച വിമര്‍ശിച്ചിരുന്നു. സംഭവത്തിന്റെ തല്‍സ്ഥിതിയും പരിഹാര നിര്‍ദേശങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൊച്ചി കോര്‍പറേഷനും അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിക്കും.

തിപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നില്ല. പകരം മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു ഹാജരായത്. ഇതിനെ വിമര്‍ശിച്ച ഹൈക്കോടതി ജില്ലാ കളക്ടറോട് ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാകും.