അമേരിക്കൻ സൈനിക ആസ്ഥാനത്തേക്ക് ഇന്ത്യൻ പട്ടാളത്തിന് സ്വാഗതം.

വാഷിംഗ്ടൺ. പെന്റഗണിലേയ്‌ക്ക് ഇന്ത്യക്ക് ഇനി സുരക്ഷാ പരിശോധന വേണ്ട. ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് അത്യപൂർവ്വ ഇളവും അംഗീകാരവും പ്രഖ്യാപിച്ച് കൊണ്ട് അമേരിക്ക. ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ഉന്നതർക്ക് സുരക്ഷാ പരിശോധനയില്ലാതെ പെന്റഗണിലേയ്‌ക്ക് പ്രവേശിക്കാമെന്ന നിർണായക തീരുമാനമാണ് അമേരിക്ക എടുത്തിരിക്കുന്നത്.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിനായി ഇന്ത്യൻ എംബസിയിൽ സ്ഥാനപതി വിളിച്ചു ചേർത്ത ചടങ്ങിലാണ് ഈ അമേരിക്കൻ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്ന സവിശേഷമായ അംഗീകാരത്തിന്റെ പ്രഖ്യാപനം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഉദ്യോഗസ്ഥനും വ്യോമസേനാ സെക്രട്ടറിയുമായ ഫ്രാങ്ക് കെൻഡലാണ് പ്രതിനിധി എന്ന നിലയിലെത്തി അറിയിക്കുന്നത്.

അമേരിക്കയിലെ അതീവ സുരക്ഷാ മേഖലയിൽ മറ്റൊരു രാജ്യത്തിന്റെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പലപ്പോഴും പ്രവേശനമുണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്ക് അത്യ പൂർവ്വമായ ഇളവ് അമേരിക്ക നൽകിയിരിക്കുന്നു എന്ന് വ്യക്തമാകുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രതിരോധ രംഗത്ത് എത്ര ശക്തമായ ബന്ധമാണ് എന്നതിന്റെ തെളിവാണിതെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചിട്ടുണ്ട്.

‘ഇന്ന് മുതൽ ഇന്ത്യൻ പ്രതിരോധ സുരക്ഷാ ഉന്നതതല സംഘത്തിന് സവിശേമായ ഒരു ഇളവ് ലഭിച്ചിരിക്കുന്നു. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേയ്‌ക്ക് സുരക്ഷാ നിയന്ത്രണങ്ങളില്ലാതെ കടന്നുചെല്ലാൻ അനുമതി നൽകിയിരിക്കുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ പ്രതിരോധ പങ്കാളിത്തം സുതാര്യവും ശക്തവുമാണ്. ആഗോള തലത്തിൽ പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള വിശ്വാസവും സഹകരണവും ശക്തമാണെന്നതാണ് ഈ നടപടിയിലൂടെ പെന്റഗൺ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്.’ പെന്റഗണിന് വേണ്ടി ഫ്രാങ്ക് കെൻഡൽ അറിയിപ്പ് ഇതായിരുന്നു.

തനിക്ക് പോലും പെന്റഗണിൽ പ്രത്യേക സുരക്ഷാ അനുമതിയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ലെന്ന് ചടങ്ങിൽ കെൻഡൽ പറയുകയുണ്ടായി. ശക്തമായ സുരക്ഷാ മാനദണ്ഡം നിലനിൽക്കേയാണ് വിദേശ രാജ്യമായ ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് പ്രത്യേക ഇളവ് അമേരിക്ക നൽകിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ വകുപ്പുകൾ തമ്മിലുള്ള കരുത്തുറ്റ ബന്ധമാണ് ഇക്കാര്യത്തിൽ ഇളവ് നൽകിയതിലൂടെ ബോദ്ധ്യപ്പെട്ടതെന്നും അമേരിക്കയുടെ വ്യോമയാന സെക്രട്ടറി പറയുകയുണ്ടായി.