നെയ്യാറ്റിന്‍കര പോലീസുകാര്‍ ഇത് കാണണം, മകളുടെ വിവാഹപ്പണം കൊണ്ട് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് ജോയ്

നെയ്യാറ്റിന്‍കരയില്‍ വാസസ്ഥലത്ത് നിന്നും കുടിയിറക്കപ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവം പരക്കുമ്പോള്‍ ഇവിടെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയിരിക്കുകയാണ് ജോയി. മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണംകൊണ്ട് മറ്റൊരു കുടുംബത്തിനു വീടുനിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് കടുപ്പശ്ശേരി സ്വദേശി ചിറ്റിലപ്പിള്ളി കോക്കാട്ട് ജോയി. അദ്ദേഹത്തിന്റെ മകള്‍ ഫെബയും കുടുംബവും ഈ തീരുമാനത്തോടൊപ്പം നിന്നതോടെ പ്രദേശവാസികള്‍ തന്നെയായ ഒരു നിര്‍ധന കുടുംബത്തിന്‍ അന്തിയുറങ്ങാന്‍ സുരക്ഷിതമായൊരു വീട് ലഭിച്ചിരിക്കുകയാണ്.

കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ എല്ലാം പാലിച്ച് ലളിതമായി മകള്‍ ഫെബയുടെ വിവാഹം നടത്തിയ ജോയി വിവാഹാഘോഷങ്ങള്‍ക്ക് മാറ്റി വെച്ചിരുന്ന തുകകൊണ്ട് നിര്‍ധനരായ ഒരു കുടുംബത്തിന് വീട് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കടുപ്പശ്ശേരി സ്വദേശി ദേവസിക്കുട്ടിയുടെ കുടുംബത്തിനാണ് ജോയി വീട് നിര്‍മ്മിച്ചു നല്‍കിയത്.

വീടിന്റെ തറക്കല്ലിടല്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് നിര്‍വ്വഹിച്ചത്. വെഞ്ചിരിപ്പ് കര്‍മ്മം ഫാ.വില്‍സണ്‍ കോക്കാട്ട് നിര്‍വ്വഹിച്ചു. താക്കോല്‍ ദാനം ജോയിയുടെ പിതാവ് പൗലോസ് കോക്കാട്ട് നിര്‍വഹിച്ചു. മാതൃകാപരമായ ഈ ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി ജോയ്, വേളൂക്കര പഞ്ചായത്ത് അംഗം ഷീബ നാരായണന്‍, വേളൂക്കര മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെടിപീറ്റര്‍, പ്രൊഫ. കെഎംവര്‍ഗ്ഗീസ്, ഡേവിസ് ഇടപ്പിള്ളി, ജോയ് കോക്കാട്ട്, ദേവസ്സിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.