അന്ന് പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്ന് കനിഹ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. പഴശ്ശിരാജ, ഭാഗ്യ ദേവത, സ്പരിറ്റ് തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കനിഹയ്ക്ക് സാധിച്ചു. മോഡല്‍ കൂടിയായ താരം സോഷ്യല്‍ മീഡികളില്‍ വളരെയധികം സജീവമാണ്. 2002ല്‍ പുറത്തെത്തിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നച്. തുടര്‍ന്നങ്ങോട്ട് മുപ്പതില്‍ അധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചു. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ കനിഹ തിളങ്ങി. അതേസമയം ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് കനിഹ.

ഹരിഹരന്‍ ഒരുക്കിയ പഴശ്ശിരാജ കനിഹയ്ക്ക് വലിയ വഴിത്തിരിവാണ് നല്‍കിയത്. ചിത്രത്തിന്റെ സമയത്ത് കനിഹ അനുവദിച്ച ഒരു അഭിമുഖം ഇപ്പോള്‍ നടി തന്റെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുകയാണ്. അന്നും ഇന്നും തനിയ്ക്ക് യാതൊരു മാറ്റവുമില്ല എന്ന് കനിഹ പറയുന്നു. അപ്പോള്‍ പറഞ്ഞ കാര്യത്തില്‍ താനിന്നും ഉറച്ചു നില്‍ക്കുന്നു എന്ന് കനിഹ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. 2007 ല്‍ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് താരം കുറിപ്പിനോടൊപ്പം പങ്കുവെച്ചത്.

കനിഹയുടെ വാക്കുകള്‍ ഇങ്ങനെ, ‘ജീവിതം എങ്ങിനെയാണോ വരുന്നത് അങ്ങനെ തന്നെ മുന്നോട്ട് പോവുക എന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാല് വര്‍ഷം മുന്‍പ് എന്റെ ആഗ്രഹം ഒരു എഞ്ചിനിയര്‍ ആവണം എന്നായിരുന്നു. ഞാന്‍ എന്റെ ആഗ്രഹം സഫലീകരിച്ചു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ എത്തി. ഇനി എന്റെ ആഗ്രഹം നല്ല സിനിമകളുടെ ഭാഗമാവുക എന്നാണ്. ഇന്റസ്ട്രിയില്‍ നിന്ന് പുറത്ത് പോയാലും ആളുകള്‍ എന്നെ ഓര്‍ക്കണം.പഴശ്ശിരാജ പോലൊരു സിനിമയില്‍ എനിക്ക് ഭാഗമാവാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആളുകളുടെ മനസ്സില്‍ ആ സിനിമയും കഥാപാത്രങ്ങളും ഉണ്ടാവും. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോഴും ആളുകള്‍ എങ്ങിനെയാണോ സംസാരിക്കുന്നത് അത് പോലെ പഴശ്ശിരാജയെ കുറിച്ചും പറയും. എനിക്ക് ആളുകളുടെ ഹൃദയമാണ് വേണ്ടത്.

ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ ആളാണ്. ചെറിയ കാര്യത്തിന് പോലും പെട്ടന്ന് കരയും. അറിയാത്തവര്‍ എന്തെങ്കലും പറഞ്ഞാല്‍ അവരുടെ മുന്നില്‍ നിന്ന് കരഞ്ഞില്ലെങ്കിലും, മുറിയില്‍ പോയി കരയും. അത് മാത്രം മാറ്റി എടുക്കണം’ എന്നാണ് 2017 ല്‍ നല്‍കിയ അഭിമുഖത്തില്‍ കനിഹ പറഞ്ഞിട്ടുള്ളത്. ആ പറഞ്ഞതിലൊന്നും ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിലാണ് കനിഹ ഇപ്പോള്‍ സ്വയം അഭിമാനിക്കുന്നത്. എന്റെ ജീവിത ലക്ഷ്യം ഇപ്പോഴും സമാനമാണ്. വരുന്നത് പോലെ ജീവിയ്ക്കുക.. സന്തോഷം കണ്ടെത്തുക. പക്ഷെ കരയുന്ന സ്വഭാവം മാത്രം മാറ്റാന്‍ കഴിഞ്ഞിട്ടില്ല.’