കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ മറന്നില്ല, അവഗണന തുടര്‍ന്നാൽ പ്ലാൻ ബി എന്ന് ധനമന്ത്രി

തിരുവനന്തപുരം : ബജറ്റ് പ്രസംഗത്തില്‍ പതിവ് പോലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ ഒരു ‘പ്ലാന്‍ ബി’യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കുനല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. വികസന പ്രവര്‍ത്തനങ്ങളിലും പുറകോട്ടുപോകാന്‍ കഴിയില്ല.

കേന്ദ്രം നടത്തുന്ന അമിതമായ വിഭവകേന്ദ്രീകരണവും കേരളത്തോട് കാണിക്കുന്ന വിവേചനവും ധനഞെരുക്കത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതിയിലെ നിയമപോരാട്ടവും കോടതിക്ക് പുറത്ത് നടത്തുന്ന രാഷ്ട്രീയ പോരാട്ടവും കാര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020-21ല്‍ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ല്‍ അത് 1,58,738 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് അത് 1,68,407 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ഏകദേശം മുപ്പതിനായിരം കോടി രൂപയുടെ വര്‍ധനവാണ് മൂന്നുവര്‍ഷത്തിനിടയില്‍ ഉണ്ടായത്.

മുന്‍കാല റെക്കോര്‍ഡുകളെ ഭേദിക്കുന്ന തനത് വരുമാനവളര്‍ച്ചയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. 2020-21ല്‍ സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം 47661 കോടി രൂപയാണ്. 2021-22ല്‍ അത് 58380 ആയും 2022-23ല്‍ 71968 കോടിരൂപയായും ഉയര്‍ന്നു. നടപ്പുവര്‍ഷം ഇത് 78000 കോടി രൂപയിലധികമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതിപിരിവില്‍ വര്‍ധനയുണ്ടായിട്ടും ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര നിലപാടാനിന്നും ധനമന്ത്രി കുറ്റപ്പെടുത്തി.