കെ.ടി. ജലീല്‍ ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ സമ‍ര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ലോകായുക്ത മന്ത്രിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഇതിലെ തുടര്‍ നടപടികള്‍ അ‍ടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത് അധികാരപരിധിക്കപ്പുറത്തുനിന്നാണെന്നാണ് ജലീലിന്റെ പ്രധാന വാദം. സത്യപ്രതിജ്ഞാ ലംഘനം, അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകായുക്ത ഉത്തരവിന്‍റെ പകര്‍പ്പ് തുടര്‍ നടപടികള്‍ക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. മൂന്നു മാസത്തിനുള്ളിലാണ് മുഖ്യമന്ത്രി ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കേണ്ടത്. ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വം. സ്വജനപക്ഷപാതിത്വവും സത്യപ്രതിജ്ഞാ ലംഘനവും മന്ത്രി കാണിച്ചെന്നും അതിനാല്‍ മന്ത്രി സ്ഥാനത്ത് നിന്ന് ജലീലിനെ നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.