അഭിഭാഷകൻ സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ല, സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന പരാതിയിന്മേൽ അഭിഭാഷകൻ സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സൈബിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സൈബി ജോസ് കോടതിയെ അറിയിക്കുകയുണ്ടായി.

പരാതിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ എന്ന് വ്യക്തമാക്കിയ കോടതി, കേസിൽ എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സൈബി ജോസിന് നിർദ്ദേശം നൽകി. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് സെബി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതാണ്.

സൈബി ജോസിനെതിരെ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉൾപ്പെടുന്നതിനാലാണ് സൈബി ജോസിനെതിരായി വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറഞ്ഞിട്ടുള്ളത്.

അതേസമയം, ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് സൈബി പറഞ്ഞിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്ത് ഉള്ള വ്യക്തിയാണ്. വ്യക്തിവിദ്വേഷം മാത്രമാണ് ആരോപണത്തിന് പിന്നില്‍ ഉള്ളത്. തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ആരോപണം ഉയര്‍ത്തുന്നത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ഒരു ചാനലിനോട് പറഞ്ഞിരുന്നു.