അപ്പു അന്നാണ് ആദ്യമായി പവര്‍ക്കട്ട് കാണുന്നത്, ഒരുപാട് കുസൃതി അവന്‍ കാണിച്ചു- മേജര്‍ രവി

പ്രണവ് മോഹൻലാലിന്‍റെ അഭിനയത്തോടൊപ്പം ജീവിതരീതിയും കൂടിയാണ് താരത്തെ മറ്റ് യുവനടമാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പ്രണവിന്‍റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് താരത്തിന്‍റെ ജീവിതം. സോഷ്യല്‍ മീഡിയില്‍ പ്രണവിന്‍റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ ഞൊടിയിടകൊണ്ടാണ് വൈറലാകുന്നത്. പ്രണവ് അഭിനയത്തിലേക്ക് കാലെടുത്തുവെക്കുന്നത് ബാലതാരമായിട്ടാണ്.

ഇപ്പോളിതാ പ്രണവിനെ പുനർജനിയിൽ അഭിനയിക്കാൻ കൊണ്ടുവന്നപ്പോഴുള്ള അനുഭവം പങ്കിടുകയാണ് മേജർ രവി. 2003ൽ മേജർ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പുനർജനി. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം പ്രണവ് നേടിയിരുന്നു.

മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ ‘ഞാനും ലാലിന്റെ ഫാമിലിയും തമ്മിലുള്ള ബന്ധം അറിഞ്ഞുകൊണ്ട് രാജേഷ് അമനകര എന്നയാൾ എന്നെ മറ്റൊരാൾ വഴി ബന്ധപ്പെട്ടു. ഒരു കഥയുമായി അയാൾ മദ്രാസിലേക്ക് വന്നു. പ്രണവിനോട് കഥ പറഞ്ഞ ശേഷം അവനെ കൊണ്ട് അഭിനയിപ്പിക്കണമെന്ന് പറഞ്ഞാണ് അയാൾ വന്നത്. ഞാൻ ഈ കഥ കേട്ടതിനുശേഷം ലാലിനെ വിളിച്ച് കാര്യം പറഞ്ഞു.

സുചിയെ വിളിച്ച് പറഞ്ഞ് വീട്ടിൽ പോയി കഥ പറയാനായിരുന്നു ലാൽ പറഞ്ഞത്. ലാൽ അന്ന് മദ്രാസിൽ തന്നെ ഷൂട്ടിന്റെയൊക്കെ തിരക്കിലാണ്. അങ്ങനെ ഞാൻ നേരെ വീട്ടിൽ പോയപ്പോൾ സുചി പറഞ്ഞത് അവൻ അഭിനയിക്കുമോ ഇല്ലയോയെന്ന് എനിക്കറിയില്ല എന്നായിരുന്നു. പത്ത് ദിവസത്തെ ഷൂട്ടല്ലേയുള്ളു ഒന്ന് കഥ കേൾക്കെന്ന് ഞാൻ പറഞ്ഞു.’ ‘അങ്ങനെ ഞാനാണ് ആ കഥ അവരോട് പറയുന്നത്.

കഥ കേട്ടതും സുചി അപ്പുവിനെ നോക്കിയിട്ട് നീ ഈ സിനിമ ചെയ്യുന്നോടാ എന്ന് ചോദിച്ചു. ആഹ്… കുഴപ്പമില്ല എന്ന് അവൻ മറുപടിയും പറഞ്ഞു. സുചിക്ക് അപ്പുവിനൊപ്പം പത്ത് ദിവസം മദ്രാസ് വിട്ട് കേരളത്തിൽ വന്ന് നിൽക്കാൻ ആ സമയത്ത് കഴിയുമായിരുന്നില്ല. അതുകൊണ്ട് സുചി എനിക്കൊപ്പം പ്രണവിനെ വിട്ടു. ഹോട്ടലിൽ താമസിപ്പിക്കേണ്ട എന്റെ വീട്ടിൽ തന്നെ താമസിപ്പിച്ചാൽ മതിയെന്നാണ് സുചി പറഞ്ഞത്.

അന്ന് എന്റേത് വലിയ സൗകര്യങ്ങളില്ലാത്ത ചെറിയ വീടാണ്. ഞാനാണ് അപ്പുവിനെ ഷൂട്ടിങിന് കൊണ്ടുപോയിരുന്നത്. ഒരു ദിവസം അപ്പു വീട്ടിലുണ്ടായിരുന്നപ്പോൾ അരമണിക്കൂറോളം പവർകട്ട് ഉണ്ടായി. അപ്പു അന്നാണ് ആദ്യമായി പവർക്കട്ട് കാണുന്നത്. അവന്റെ മദ്രാസിലെ വീട്ടിൽ പവർക്കട്ട് അറിയാതിരിക്കാനുള്ള ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ പവർക്കട്ട് എന്താണെന്ന് അനുഭവിക്കാൻ അപ്പുവിന് സാധിച്ചിട്ടില്ല.

അന്ന് അവൻ വീട്ടിൽ നിന്ന് ആദ്യമായി പവർ കട്ട് കണ്ടപ്പോൾ ആഹ്ലാദിക്കുകയായിരുന്നു. എന്റെ അമ്മയെയൊക്കെ ഒളിച്ചിരുന്ന് പേടിപ്പിക്കുക അങ്ങനെ ഒരുപാട് കുസൃതി അവൻ കാണിച്ചു. എനിക്കൊപ്പം എന്റെ വീടിന് സമീപമുള്ള വലിയ കിണറിൽ ചാടി കുളിക്കുകയും ചെയ്തിട്ടുണ്ട് പ്രണവ്. വെള്ളം നന്നായി ഉണ്ടായിരുന്നിട്ടും അവൻ അനായാസം നീന്തി.’ ‘ആ പ്രായത്തിലെ അവന്റെ ?ഗട്ട്‌സ് എന്നെ അത്ഭുതപ്പെടുത്തി’ മേജർ രവി പറഞ്ഞു.